09 May 2024 Thursday

'എം.ടി. പഠിപ്പിക്കാൻ വരേണ്ട; ചില എഴുത്തുകാര്‍ ഷോ കാണിക്കുന്നു': വിമർശനവുമായി ജി. സുധാകരൻ

ckmnews



ആലപ്പുഴ: സമരവും ഭരണവും എന്തെന്ന് എം ടി വാസുദേവൻ നായർ പഠിപ്പിക്കേണ്ടെന്നും ചില സാഹിത്യകാരൻമാർ എം ടിയെ ചാരി ഷോ കാണിക്കുകയാണെന്ന് മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി സുധാകരൻ. കേരള പ്രൈവറ്റ് സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് പടിക്കൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധാകരൻ.

എം ടിയെ ചാരി ചില സാഹിത്യകാരൻമാർ ഷോ കാണിക്കുകയാണ്. ചിലര്‍ക്ക് നേരിയ ഇളക്കമാണ്. നേരിട്ട് പറയാതെ എംടിയെ ഏറ്റുപറയുന്നത് ഭീരുത്വമാണെന്നും അദ്ദേഹം പറഞ്ഞു. എം ടിക്കു പിന്നാലെ എം മുകന്ദനും വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ജി സുധാകരന്റെ വിമർശനം.

എത്ര വലിയ ആൾ ആണെങ്കിലും എം ടി വാസുദേവൻ നായർ പറഞ്ഞതുകൊണ്ട് ഞങ്ങളും പറയുന്നു എന്ന മട്ടിൽ പ്രതികരിച്ച സാഹിത്യകാരന്മാർ ഭീരുത്വമാണ് കാണിച്ചത്. ഇടതുപക്ഷം ജനകീയ പ്രശ്നങ്ങളിൽ എടുത്തിട്ടുള്ള ചരിത്രപരമായ നിലപാടുണ്ട്. പ്രതിപക്ഷത്തായിരുന്നാലും ഭരണത്തിൽ ആയിരുന്നാലും അവകാശങ്ങൾ നേടാൻ പ്രക്ഷോഭം നടത്തും. സമരവും ഭരണവും ഇഎംഎസ് പറഞ്ഞതാണ്. അതൊക്കെ എല്ലാവരും മറന്നുപോയോ?. ഭരണം കൊണ്ടുമാത്രം ജനകീയ പ്രശ്നങ്ങൾ തീരില്ല എന്നാണ് ഇഎംഎസ് പറഞ്ഞതിന്റെ അർഥം. അത് മാർക്സിസം ആണ്. പഠിച്ചവർക്കേ അറിയൂ. വായിച്ചു പഠിക്കണം- ജി സുധാകരൻ പറഞ്ഞു.

‘എം ടി വാസുദേവൻ പറയുന്നതിൽ എന്തെങ്കിലും പറയേണ്ടതായി ഉണ്ടായിരുന്നെങ്കിലും പറയണമെന്നാ ഞാൻ പറയുന്നത്. ഇപ്പോൾ പറയുന്നത് എന്താ നേരത്തെ പറയാതിരുന്നത്?. ഇപ്പോൾ ഷോ കാണിക്കുകയാണ്. ആത്മാർഥതയില്ല. അത് ഏറ്റു പറയാതിരുന്ന ഒരാളുണ്ട് ടി പത്മനാഭൻ. സാധാരണ അദേഹം ഏറ്റുപിടിക്കുന്നതാണ്. ഇക്കാര്യത്തിൽ ഒന്നും പറഞ്ഞില്ല. എംടി പറഞ്ഞത് ഒരാളെ പറ്റിയാണോ പലരെ കുറിച്ചാണോ എന്ന് പല തർക്കമുണ്ട്. മന്ത്രിമാരിലും വ്യത്യസ്ത അഭിപ്രായമാണ്. ഉണ്ടെങ്കിൽ പരിശോധിക്കണമെന്നു പറയേണ്ട കാര്യമില്ല. എം ടി ജനങ്ങളോടാണ് പറഞ്ഞത്. ഉടനെ കേരളത്തിൽ എന്തോ ഒരു ആറ്റംബോംബ് വീണു എന്ന നിലയിൽ ചർച്ച ചെയ്യുന്നത് അപക്വമാണ്’- ജി സുധാകരൻ പറഞ്ഞു.

കോ​ഴിക്കോട് കെ എൽ എഫി​ന്റെ വേദിയിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ് എം ടി വാസുദേവൻ നായർ വിമർശനം ഉന്നയിച്ചത്. എം ടി വിമര്‍ശിച്ചെന്നത് മാധ്യമ വ്യാഖ്യാനമെന്നായിരുന്നു സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പറഞ്ഞത്. ഇല്ലാത്ത കാര്യങ്ങളിൽ സ്വന്തം വ്യാഖ്യാനം ചമയ്ക്കുന്നതിൽ കേരളത്തിലെ ചില മാധ്യമ കേന്ദ്രങ്ങൾ വിദഗ്ധരാണ്. എം ടി വിവാദം അതിന് ഉദാഹരണമാണെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.