സഹായത്തിന് കാത്തുനിൽക്കാതെ സാന്ദ്ര സലിം യാത്രയായി'; അന്ത്യം അർബുദത്തിന് ചികിത്സയിലിരിക്കെ
കൊച്ചി: നർത്തകിയും സോഷ്യൽ മീഡിയ താരവുമായ സാന്ദ്ര സലിം (25) മരണത്തിനു കീഴടങ്ങി. കാനഡയിലെ കൊണസ്റ്റോഗാ കോളേജ് വിദ്യാര്‍ത്ഥിനി ആയിരുന്ന സാന്ദ്ര സലീം അർബുദ രോഗത്തിന് ചികിത്സയിലായിക്കെയാണ് മരിച്ചത്. കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയില്‍ ഇരിക്കെയാണ് കഴിഞ്ഞ ദിവസം സാന്ദ്ര സലീം മരണപ്പെടുന്നത്.
എട്ട് മാസം മുമ്പ് വയറ് വേദനയെ തുടർന്ന് നടത്തിയ പരിശോധനയിൽ സാന്ദ്രയുടെ വയറ്റിൽ മുഴ കണ്ടെത്തുകയായിരുന്നു. ഇത് പിന്നീട് നീക്കം ചെയ്യുകയും ബയോപ്സിക്ക് അയയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ ഇവിടെ നിന്ന് ഡോക്ടറെ കണ്ട് മടങ്ങിയ പെൺകുട്ടി ക്ളിനിക്കിൽ റിസൾട്ടിനായി ഫോണിൽ ബന്ധപ്പെട്ടെങ്കിലും ലഭിച്ചില്ലെന്നും തുടർന്ന് ഇ-മെയിൽ അയച്ച് ചോദിച്ചപ്പോഴും മറുപടിയുണ്ടായില്ലെന്നുമാണ് ആക്ഷേപം.
എന്നാൽ പിന്നീട് നടക്കാന്‍ പോലുമാകാത്ത അവസ്ഥയിലേക്ക് സാന്ദ്ര എത്തിയിരുന്നു. അപ്പോഴേക്കും രോഗാവസ്ഥ മൂര്‍ച്ഛിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനകളിലാണ് കാൻസർ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേയ്ക്ക് വ്യാപിച്ചതായി കണ്ടെത്തിയത്.
ചികിത്സയില്‍ ആയിരുന്ന സാന്ദ്രയെ അടുത്ത സുഹൃത്തുക്കളാണ് സഹായിച്ചത്. വിദ്യാര്‍ത്ഥിനി ആയതിനാല്‍ തുടര്‍ ചികിത്സയ്ക്കും മറ്റും ഭാരിച്ച തുക ആവശ്യമായി വന്നു. ഇതോടെ ചികിത്സയ്ക്കാവശ്യമായ പണം കണ്ടെത്താൻ മലയാളി സംഘടനകൾ കൈകോർത്തു. ഇതിനു പിന്നാലെയാണ് തുടര്‍ചികിത്സയ്ക്കായി സാന്ദ്രയെ കേരളത്തിലേയ്ക്ക് എത്തിക്കുന്നത്.