09 May 2024 Thursday

സ്വകാര്യ വ്യവസായ പാർക്കുകൾക്ക് പിന്നാലെ സഹകരണ മേഖലയിലും വ്യവസായ പാർക്കുകളും എസ്റ്റേറ്റുകളും ആരംഭിക്കുന്നു

ckmnews



സ്വകാര്യ വ്യവസായ പാർക്കുകൾക്ക് പിന്നാലെ സഹകരണ മേഖലയിലും വ്യവസായ പാർക്കുകളും എസ്റ്റേറ്റുകളും ആരംഭിക്കാൻ തീരുമാനവുമായി സംസ്ഥാന സർക്കാർ. മന്ത്രി പി രാജീവ് പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സഹകരണ മന്ത്രി വി.എൻ.വാസവന്റെ സാന്നിധ്യത്തിൽ ചേർന്ന മന്ത്രിതല യോഗത്തിൽ ഇത് സംബന്ധിച്ച് ധാരണയായിട്ടുണ്ടെന്നും മന്ത്രി പി രാജീവ് കുറിച്ചു.

സഹകരണ വ്യവസായ പാർക്കുകൾ, എസ്റ്റേറ്റുകൾ, സ്റ്റാന്റേർഡ് ഡിസൈൻ ഫാക്ടറികൾ എന്നിവ സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ തയ്യാറാക്കാൻ വ്യവസായ- സഹകരണ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന സമിതിക്ക് രൂപം നൽകിയിരിക്കുകയാണ് എന്ന് മന്ത്രി വ്യക്തമാക്കി.സ്വകാര്യ വ്യവസായ എസ്റ്റേറ്റുകളുടെ മാതൃകയിലാണ് സഹകരണ വ്യവസായ പാർക്കുകളും എസ്റ്റേറ്റുകളും രൂപീകരിക്കുക. സഹകരണ സംഘങ്ങൾക്കും, സംഘങ്ങൾ ഉൾപ്പെടുന്ന കൺസോർഷ്യത്തിനും എസ്റ്റേറ്റുകൾ ആരംഭിക്കാം എന്നും മന്ത്രി കുറിച്ചു.


പദ്ധതി പ്രകാരം പുതുതായി ആരംഭിക്കുന്ന സഹകരണ വ്യവസായ പാർക്കുകളുടെ നിയന്ത്രണം അതാത് സഹകരണ സ്ഥാപനങ്ങൾക്ക് തന്നെയായിരിക്കും. ആദ്യ പാർക്ക് കണ്ണൂരിൽ ആരംഭിക്കാനാണ് ആലോചന എന്നും ഇതിനകം 16 സ്വകാര്യ വ്യവസായ എസ്റ്റേറ്റുകൾക്കാണ് വ്യവസായ വകുപ്പ് അനുമതി നൽകിയത് എന്നും മന്ത്രി പറഞ്ഞു.ഈ സർക്കാരിന്റെ ഭരണകാലയളവിൽ നൂറ് സ്വകാര്യ വ്യവസായ പാർക്കുകൾ തുടങ്ങാനാണ് ലക്ഷ്യമിടുന്നത് എന്നും മന്ത്രി വ്യക്തമാക്കി.


പി രാജീവിന്റെ ഫേസ്ബുക് പോസ്റ്റ്


തുടക്കം കുറിച്ച് ചുരുങ്ങിയ സമയം കൊണ്ട് വൻ സ്വീകാര്യത നേടിയ സ്വകാര്യ വ്യവസായ പാർക്കുകൾക്ക് പിന്നാലെ സഹകരണ മേഖലയിലും വ്യവസായ പാർക്കുകളും എസ്റ്റേറ്റുകളും ആരംഭിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നു.

ബഹു. സഹകരണ മന്ത്രി ശ്രീ. വി.എൻ.വാസവന്റെ കൂടി സാന്നിധ്യത്തിൽ ചേർന്ന മന്ത്രിതല യോഗത്തിൽ ഇത് സംബന്ധിച്ച് ധാരണയായിട്ടുണ്ട്.

സഹകരണ വ്യവസായ പാർക്കുകൾ, എസ്റ്റേറ്റുകൾ, സ്റ്റാന്റേർഡ് ഡിസൈൻ ഫാക്ടറികൾ എന്നിവ സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ തയ്യാറാക്കാൻ വ്യവസായ- സഹകരണ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന സമിതിക്ക് രൂപം നൽകിയിരിക്കുകയാണ്.

സ്വകാര്യ വ്യവസായ എസ്റ്റേറ്റുകളുടെ മാതൃകയിലാണ് സഹകരണ വ്യവസായ പാർക്കുകളും എസ്റ്റേറ്റുകളും രൂപീകരിക്കുക. സഹകരണ സംഘങ്ങൾക്കും, സംഘങ്ങൾ ഉൾപ്പെടുന്ന കൺസോർഷ്യത്തിനും എസ്റ്റേറ്റുകൾ ആരംഭിക്കാം. സ്വകാര്യ വ്യവസായ എസ്റ്റേറ്റിന് സർക്കാർ നൽകുന്ന ധനസഹായം സഹകരണ എസ്റ്റേറ്റിനും നൽകും. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ 3 കോടി രൂപ വരെയുള്ള ധനസഹായം നിലവിൽ വ്യവസായ വകുപ്പ് നൽകുന്നുണ്ട്. സ്വകാര്യ വ്യവസായ എസ്റ്റേറ്റുകൾക്ക് 10 ഏക്കറും സ്റ്റാന്റേർഡ് ഡിസൈൻ ഫാക്ടറികൾക്ക് 5 ഏക്കറുമാണ് ചുരുങ്ങിയ ഭൂപരിധിയെങ്കിലും സഹകരണ മേഖലയിൽ കൂടുതൽ ഇളവുകൾ നൽകാൻ ആലോചനയുണ്ട്. പദ്ധതി പ്രകാരം പുതുതായി ആരംഭിക്കുന്ന സഹകരണ വ്യവസായ പാർക്കുകളുടെ നിയന്ത്രണം അതാത് സഹകരണ സ്ഥാപനങ്ങൾക്ക് തന്നെയായിരിക്കും. ജില്ലകളിൽ ഒന്നെന്ന നിലയിൽ പദ്ധതിക്ക് തുടക്കം കുറിക്കാനാണ് ആലോചന. ആദ്യ പാർക്ക് കണ്ണൂരിൽ ആരംഭിക്കാനാണ് ആലോചന.

ഇതിനകം 16 സ്വകാര്യ വ്യവസായ എസ്റ്റേറ്റുകൾക്കാണ് വ്യവസായ വകുപ്പ് അനുമതി നൽകിയത്. മാർച്ച് മാസത്തോടെ 35 പാർക്കുകൾക്ക് അനുമതി നൽകുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഈ സർക്കാരിന്റെ ഭരണകാലയളവിൽ നൂറ് സ്വകാര്യ വ്യവസായ പാർക്കുകൾ തുടങ്ങാനാണ് ലക്ഷ്യമിടുന്നത്.