09 May 2024 Thursday

കിഫ്ബി മസാല ബോണ്ട് കേസ്: ഡോ തോമസ് ഐസക്കിന് വീണ്ടും ഇഡിയുടെ സമൻസ്, ഈ മാസ് 12ന് ഹാജരാകണം

ckmnews


കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസിൽ മുൻ ധനകാര്യ വകുപ്പ് മന്ത്രി ഡോ തോമസ് ഐസക്കിന് വീണ്ടും ഇഡിയുടെ സമൻസ്. ഈ മാസം 12ന് കൊച്ചിയിലെ ഇ ഡി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് സമൻസ്.


നേരത്തെ മസാല ബോണ്ട് കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് തെളിവുകളില്ലെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിച്ചിരുന്നു. ഇതിന് പിന്നാലെ തന്നെ കിഫ്ബി മസാല ബോണ്ട് കേസില്‍ പുതിയ സമന്‍സ് നല്‍കുമെന്ന് ഇ ഡി വ്യക്തമാക്കിയിരുന്നു. കിഫ്ബി നിയമം ലംഘിച്ചെന്നും ഇ ഡി പറഞ്ഞിരുന്നു. കിഫ്ബിക്കെതിരെ തെളിവുണ്ടെന്ന് ആവര്‍ത്തിക്കുന്ന നിലപാടായിരുന്നു ഹൈക്കോടതി വിധിക്ക് ശേഷവും ഇഡി സ്വീകരിച്ചിരുന്നത്. തെളിവിന്റെ അടിസ്ഥാനത്തില്‍ പുതിയ സമന്‍സ് നല്‍കും, ഹൈക്കോടതി ഉത്തരവ് ലഭിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നായിരുന്നു ഇഡി നേരത്തെ വ്യക്തമാക്കിയിരുന്നത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് മന്ത്രി തോമസ് ഐസക്കിന് ഇഡി ഇപ്പോൾ സമൻസ് അയച്ചിരിക്കുന്നത്.

തെളിവുകളുണ്ടോയെന്നും ഇല്ലെങ്കിൽ അന്വേഷണം നടത്താനാവില്ലെന്നും തെളിവുകളുണ്ടെങ്കില്‍ അന്വേഷണം ആകാമെന്നും ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. തോമസ് ഐസക്കിൻ്റെയും കിഫ്ബിയുടെയും വാദം പരിഗണിച്ച് ഇ ഡി സമന്‍സ് നിലനില്‍ക്കില്ലെന്നും സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഇ ഡിക്ക് അനാവശ്യ അന്വേഷണം നടത്താനാവില്ലെന്നും കോടതി പറഞ്ഞു. ഇഡി സമൻസിനെതിരെ മുന്‍ ധനകാര്യമന്ത്രി തോമസ് ഐസക്ക് നൽകിയ ഹര്‍ജിയിലായിരുന്നു ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെ വിധി. ഇതിന് പിന്നാലെ എല്ലാ സമന്‍സുകളും പിന്‍വലിക്കുന്നതായി ഇഡി കോടതിയില്‍ അറിയിച്ചിരുന്നു.


മസാല ബോണ്ട് കേസില്‍ ഇ ഡിക്ക് പുതിയ സമന്‍സ് അയക്കാന്‍ അനുമതി നല്‍കിയ ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് നേരത്തെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. ഡോ. തോമസ് ഐസക്കും കിഫ്ബിയും സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ചായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. തോമസ് ഐസകിനും കിഫ്ബിക്കും സമന്‍സ് നല്‍കാനാവില്ലെന്നും സിംഗിള്‍ ബെഞ്ച് ഉത്തരവ് നിലനില്‍ക്കില്ലെന്നും മതിയായ കാരണങ്ങള്‍ ഇല്ലാതെയാണ് ഉത്തരവെന്നും ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചിരുന്നു.

കിഫ്ബി പുറപ്പെടുവിച്ച മസാല ബോണ്ടില്‍ നിയന്ത്രണ അധികാരിയായ റിസര്‍വ് ബാങ്കിന് പരാതിയില്ല. അതിനാല്‍ അന്വേഷണം നടത്താന്‍ കഴിയില്ലെന്ന് നിരീക്ഷിച്ച് ഇ ഡി നടപടികള്‍ ഇടക്കാല ഉത്തരവിലൂടെ സിംഗിള്‍ ബെഞ്ച് ജഡ്ജി ജസ്റ്റിസ് വിജി അരുണ്‍ തടഞ്ഞിരുന്നു. എന്നാല്‍ പരിഗണനാ വിഷയം മാറിയ സാഹചര്യത്തില്‍ ജസ്റ്റിസ് വിജി അരുണിന്റെ ഉത്തരവ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ തിരുത്തുകയായിരുന്നു. ഇതിനെതിരെയായിരുന്നു തോമസ് ഐസക്കും കിഫ്ബിയും ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.