09 May 2024 Thursday

കടബാധ്യത; വയനാട്ടിൽ കർഷകൻ ജീവനൊടുക്കി

ckmnews


വയനാട്: കടബാധ്യതയെ തുടർന്ന് വയനാട്ടില്‍ കർഷകൻ ആത്മഹത്യ ചെയ്തു. കാവുമന്ദം പള്ളിയറ കടുത്താംതൊട്ടിയിൽ അനിലിനെയാണ് വീടിനകത്തു തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിവിധ ബാങ്കുകളിലായി നാല് ലക്ഷത്തോളം രൂപയുടെ കടബാധ്യതയുണ്ട്. മാനന്തവാടി മെഡിക്കൽ കോളേജില്‍ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം കല്ലോടി സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ സംസ്കാര ചടങ്ങുകൾ നടക്കും.

ഇന്നലെ രാത്രി 10 മണിയോടുകൂടിയാണ് എടവക പഞ്ചായത്തിലെ കാവുമന്ദം പള്ളിയറ കടുത്താൻ തൊട്ടിയിൽ അനിലിനെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ സഹോദരൻ കണ്ടത്. പ്രദേശവാസികളെ വിവരം അറിയിച്ച് ഉടൻ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും യാത്രാമദ്ധ്യേ അനിൽ മരിച്ചു.


ക്ഷീര കർഷകൻ കൂടിയായിരുന്ന അനിൽ കാർഷിക ആവശ്യങ്ങൾക്കായി വിവിധ ബാങ്കുകളിൽ നിന്ന് നാല് ലക്ഷത്തോളം രൂപ കടമെടുത്തിരുന്നു. കഴിഞ്ഞതവണ നെൽ കൃഷിക്ക് നിലം ഉഴാനായി പ്രദേശവാസിയിൽ നിന്ന് 50,000 രൂപ കൈവായ്പയും വാങ്ങിയിരുന്നു. ഇത്തവണത്തെ നെൽകൃഷി വിളവെടുപ്പിൽ ബാങ്കിലെ പണം തിരിച്ചടക്കാൻ കഴിയും എന്നായിരുന്നു അനിലിന്റെ പ്രതീക്ഷ. എന്നാൽ പ്രതീക്ഷിച്ച വിളവ് ലഭിക്കാതായതോടെ പണം തിരിച്ചടയ്ക്കുന്നത് എങ്ങനെയെന്ന ആശങ്കയിലായിരുന്നു അനിലെന്ന് സഹോദരൻ പറയുന്നു.

കാർഷിക ആവശ്യങ്ങൾക്കായി സിൻഡിക്കേറ്റ് ബാങ്കിൽ നിന്നും ഒന്നരലക്ഷം രൂപയും പശുവിനെ വളർത്താനായി കോർപ്പറേറ്റീവ് ബാങ്കിൽ നിന്നും ഒരുലക്ഷം രൂപയും കടം എടുത്തിട്ടുണ്ടായിരുന്നു. മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം വൈകിട്ടോടുകൂടി കല്ലോടി സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ അനിലിന്റെ സംസ്കാര ചടങ്ങുകൾ നടക്കും.


(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)