പാലാരിവട്ടം പൊലീസ് സ്റ്റേഷൻ ഉപരോധം; കോൺഗ്രസ് നേതാക്കൾക്കെതിരെ കടുത്ത നടപടികളിലേക്ക് കടക്കാൻ പൊലീസ്
പാലാരിവട്ടം പൊലീസ് സ്റ്റേഷൻ ഉപരോധിച്ച കോൺഗ്രസ് നേതാക്കൾക്കെതിരെ കേസിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കിടക്കാൻ പൊലീസ് നീക്കം. ഡി.സി.സി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ്, ഹൈബി ഈഡൻ എം.പി, എൽ.എൽ.എമാരായ ഉമ തോമസ്, ടി.ജെ. വിനോദ്, അൻവർ സാദത്ത് എന്നിവരടക്കം 75 പേരെ പ്രതികളാക്കിയാണ് കേസെടുത്തത്. കലാപശ്രമമടക്കം വകുപ്പുകളും ചുമത്തിയിട്ടുണ്ട്. പൊലീസ് സ്റ്റേഷൻ കത്തിക്കുമെന്ന് നേതാക്കൾ ഭീഷണി മുഴക്കിയതായും എഫ്.ഐ.ആറിൽ പറയുന്നുണ്ട്.
നവകേരള സദസ്സിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിച്ചതിന് അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം നൽകാത്തതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് പ്രവർത്തകർ പാലാരിവട്ടം പൊലീസ് സ്റ്റേഷൻ ഉപരോധിച്ചത്. ഒന്നാം തിയതി രാത്രി എട്ടോടെയാണ് സമരം ആരംഭിച്ചത്.
ജനപ്രതിനിധികൾ അടക്കമുള്ളവർ സമരം നടത്തുന്നതിനിടെ, പിരിഞ്ഞുപോയില്ലെങ്കിൽ തല്ലി ഓടിക്കുമെന്ന് സ്റ്റേഷനുള്ളിൽനിന്ന് എസ്.ഐ ഭീഷണി മുഴക്കിയതായി ആരോപിച്ച് പ്രവർത്തകർ സ്റ്റേഷനുള്ളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി.