09 May 2024 Thursday

‘വിവാഹ ആൽബവും വീഡിയോയും നൽകിയില്ല, 1,18,500 രൂപ നഷ്ടപരിഹാരം നൽകണം’: ഉപഭോക്തൃ കോടതി

ckmnews



വാഗ്ദാനം ചെയ്ത പോലെ വിവാഹ ചടങ്ങിന്റെ ഫോട്ടോയും വീഡിയോയും നൽകാതെ ദമ്പതികളെ കബളിപ്പിച്ച ഫോട്ടോഗ്രാഫിക് കമ്പനി 1,18,500 രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്‌തൃ തർക്ക പരിഹാര കോടതി. എറണാകുളം ആലങ്കോട് സ്വദേശികളായ അരുൺ ജി നായർ , ഭാര്യ ശ്രുതി സതീഷ് എന്നിവർ നൽകിയ പരാതിയിലാണ് ഉത്തരവ്.

2017 ഏപ്രിൽ 16നാണ് ഇവരുടെ വിവാഹം നടന്നത്. വിവാഹത്തിന്റെ തലേ ദിവസവും വിവാഹ ദിവസവും ഫോട്ടോയും അന്നത്തെ സൽക്കാരവും ഫോട്ടോയും വീഡിയോയും എടുക്കുന്നതിനായാണ് എറണാകുളത്തെ മാട്രിമോണി ഡോട്ട് കോം എന്ന സ്ഥാപനത്തെ സമീപിച്ചത്. 58, 1500 രൂപ അഡ്വാൻസ് ആയി നൽകുകയും ചെയ്തു. എന്നാൽ നാളുകൾ കഴിഞ്ഞിട്ടും ആൽബവും വീഡിയോയും എതിർകക്ഷികൾ തയ്യാറാക്കി നൽകിയില്ല. ഈ സാഹചര്യത്തിലാണ് ദമ്പതികൾ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതിയെ സമീപിച്ചത്.

ജീവിതത്തിലെ ഏറ്റവും പവിത്രവും പ്രാധാന്യമുള്ളതുമായ വിവാഹ ചടങ്ങ് പകർത്തുന്നതിന് വേണ്ടിയാണ് ഫോട്ടോഗ്രാഫി കമ്പനിയെ പരാതിക്കാർ സമീപിച്ചത്. എന്നാൽ വാഗ്ദാന ലംഘനമുണ്ടായപ്പോൾ സ്വാഭാവികമായ പരാതിക്കാർക്ക് കടുത്ത മാനസിക വിഷമവും ഉണ്ടായി. പരാതിക്കാർ അനുഭവിച്ച വൈകാരികവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകൾക്ക് നഷ്ടപരിഹാരം നൽകാൻ വീഴ്ച വരുത്തിയവർക്ക് ബാധ്യതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

പ്രസിഡൻറ് ഡി ബി. ബിനു മെമ്പർമാരായ വി.രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളായുള്ള കമീഷനാണ് ഉത്തരവിട്ടത്. ഫോട്ടോഗ്രാഫി സേവനങ്ങൾക്കായി പരാതിക്കാരൻ നൽകിയ 58,500/-രൂപയും നഷ്ടപരിഹാരമായി 60,000 രൂപയും 30 ദിവസത്തിനകം എതിർകക്ഷി പരാതികാരന് നൽകണമെന്നാണ് ഉത്തരവ്.പരാതിക്കാർക്കു വേണ്ടി അഡ്വ. അശ്വതി ചന്ദ്രൻ ഹാജരായി.