09 May 2024 Thursday

ഗ്രേഡ് എസ് ഐമാർ വാഹനം പരിശോധിക്കാന്‍ ഇറങ്ങേണ്ടെന്ന് ഉത്തരവിറക്കി പൊലീസ്

ckmnews


തിരുവനന്തപുരം: ഗ്രേഡ് എസ്‌ഐമാര്‍ റോഡിലിറങ്ങി വാഹന പരിശോധന നടത്തേണ്ടതില്ലെന്ന് പൊലീസിന്റെ ഉത്തരവ്. മോട്ടോർവാഹന നിയമപ്രകാരം ഗ്രേഡ് എസ്.ഐ.മാർക്ക് വാഹനപരിശോധനയ്ക്ക് അധികാരമില്ലെന്നുകാട്ടി ആഭ്യന്തരവകുപ്പ് സംസ്ഥാന പോലീസ് മേധാവിക്ക് കത്തുനൽകി. മോട്ടോർവാഹനകുറ്റങ്ങൾ കണ്ടെത്താൻ ഗ്രേഡ് എസ്.ഐ.മാരെ ചുമതലപ്പെടുത്തുന്നതുസംബന്ധിച്ച് മുൻ പോലീസ് മേധാവി സർക്കാരിന് കത്തുനൽകിയിരുന്നു. ജില്ല പൊലീസ് മേധാവികള്‍ മുഖേന സബ് ഡിവിഷനല്‍ ഓഫിസര്‍മാര്‍ക്കും സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ക്കും സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശം നല്‍കി.

സ്ഥാനക്കയറ്റം വഴി എസ്ഐമാരാവുന്നവരാണ് ഗ്രേഡ് എസ്‌ഐമാർ. സംസ്ഥാനത്ത് കൂടുതലും വാഹനപരിശോധന നടത്തിവന്നത് ഗ്രേഡ് എസ്ഐ.മാരാണ്. ബൈക്കിലും മറ്റും പിഒഎസ്. മെഷീനുമായി കറങ്ങിനടന്നായിരുന്നു പിഴയീടാക്കല്‍. സ്റ്റേഷനുകളില്‍ ശരാശരി 2000 മുതല്‍ 5000 രൂപവരെ പ്രതിദിന കളക്ഷനും ഇതു വഴി ലഭിച്ചിരുന്നു. പിഒഎസ് മെഷീന്‍ സ്റ്റേഷന്‍ എസ്‌ഐയുടെയോ അല്ലെങ്കില്‍ എസ്എച്ച്ഒയുടെയോ പേരിലുള്ളതാണ്. പണം ഈടാക്കാന്‍ ഇനി ഇവരുടെ സാന്നിധ്യം വേണം.

അല്ലെങ്കില്‍ എസ്‌ഐ ഉള്ളിടത്തേക്ക് നിയമലംഘകരുമായി പൊലീസിനു പോകേണ്ടി വരും. 1988ലെ മോട്ടോര്‍ വാഹന നിയമം 200 (1) വകുപ്പ് പ്രകാരം പൊലീസില്‍ സബ് ഇന്‍സ്‌പെക്ടര്‍ക്കും അതിനു മുകളിലുള്ള ഉദ്യോഗസ്ഥര്‍ക്കുമാണ് വാഹന പരിശോധന നടത്തി പിഴ ഈടാക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് അധികാരമുള്ളൂ. ഈ നിയമം ഭേദഗതി ചെയ്ത് ഗ്രേഡ് എസ്.ഐമാരെ കൂടി വാഹനം പരിശോധിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പൊലീസ് മേധാവി ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു.

എന്നാല്‍ ഇത് പുനഃപരിശോധിക്കാന്‍ കഴിയില്ലെന്ന് ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി മറുപടിയും നല്‍കി. ഇങ്ങനെ പത്തോളം തവണയാണ് ഡിജിപി കത്ത് നല്‍കിയതും ആഭ്യന്തര വകുപ്പ് നിരസിച്ചതും. ഒടുവില്‍ നവംബര്‍ 23ന് അനുമതി നിഷേധിച്ച് ആഭ്യന്തര വകുപ്പ് ഡിജിപിക്ക് മറുപടി നല്‍കുകയായിരുന്നു.