കാലിക്കറ്റ് സർവകലാശാല ക്യാംപസിൽ ഗവർണർക്കെതിരെ എസ്എഫ്ഐ പ്രതിഷേധം; സംഘർഷം
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല ക്യാംപസിൽ ഗവർണർക്കെതിരെ എസ്എഫ്ഐ പ്രതിഷേധത്തിൽ സംഘർഷം. ബൊട്ടാണിക്കൽ ഗാർഡൻ വഴി ഗസ്റ്റ് ഹൗസിലേയ്ക്ക് ചാടിക്കടക്കാൻ ശ്രമിച്ച വിദ്യാർത്ഥികളെ പൊലീസ് ലാത്തിച്ചാർജ്ജ് ചെയ്തു. നിരവധി പ്രവർത്തർക്ക് പൊലീസിൻ്റെ ലാത്തിചാർജ്ജിൽ പരിക്കേറ്റു.
നേരത്തെ എസ്എഫ്ഐ പ്രവർത്തകർ ഗവർണർ താമസിക്കുന്ന ഗസ്റ്റ് ഹൗസിന് സമീപത്തേക്ക് മാർച്ച് നടത്തിയാണ് പ്രതിഷേധം ആരംഭിച്ചത്. കറുത്ത ബലൂണുകളുമായാണ് പ്രവർത്തകർ മാർച്ച് നടത്തുന്നത്. നൂറ് കണക്കിന് വിദ്യാർത്ഥികളാണ് മാർച്ചിൽ അണിനിരക്കുന്നത്. ഗവർണർക്കെതിരെ എസ്എഫ്ഐ പ്രവർത്തകർ വീണ്ടും ബാനർ ഉയർത്തി.
എസ്എഫ്ഐ പ്രവർത്തകർ പൊലീസിൻ്റെ സുരക്ഷഭേദിച്ച് മതിൽ ചാടിയെത്തിയതോടെ പൊലീസ് ലാത്തിവീശി. നിരവധി എസ്എഫ്ഐ പ്രവർത്തകരാണ് മതിൽചാടിയെത്തിയത്. കൂടുതൽ പോലീസ് പരീക്ഷാഭവന് മുന്നിലേക്ക് എത്തി. പൊലീസ് ബലം പ്രയോഗിച്ച് എസ്എഫ്ഐ പ്രവർത്തകരെ കസ്റ്റഡിയിൽ എടുക്കാൻ ശ്രമിച്ചതോടെ സ്ഥലത്ത് സംഘർഷം നിലനിൽക്കുകയാണ്.