09 May 2024 Thursday

ഭാര്യയെ ശല്യംചെയ്തതിന് വിളിച്ചുവരുത്തി കൊലപ്പെടുത്തി: സംഭവത്തിൽ മുഖ്യപ്രതിയുടെ ഭാര്യയും അറസ്റ്റിൽ

ckmnews



കോടഞ്ചേരി: കോടഞ്ചേരി നൂറാംതോട് മുട്ടിത്തോട് ചാലപ്പുറത്ത് വീട്ടിൽ നിതിൻ തങ്കച്ച (25)നെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി കുപ്പായക്കോട് കൈപ്പുറം വേളങ്ങാട്ട് അഭിജിത്തിന്റെ ഭാര്യയും അറസ്റ്റിൽ. മലപ്പുറം കണ്ണമംഗലം സരിത (21)യാണ് അറസ്റ്റിലായത്.

ഇവരെ താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. അഭിജിത്തിനെക്കൂടാതെ, മുക്കം മൈസൂർമല കോട്ടകുത്ത് മുഹമ്മദ് റാഫി എന്ന കാക്കു (19), തിരുവമ്പാടി മുല്ലപ്പള്ളി മുഹമ്മദ് അഫ്സൽ (21), തിരുവമ്പാടി സ്വദേശിയായ പതിനേഴുകാരൻ എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.


ഡിസംബർ ആറിനാണ് നിതിൻ തങ്കച്ചൻ മർദനത്തെത്തുടർന്ന് കൊല്ലപ്പെടുന്നത്. അഭിജിത്തിന്റെ ഭാര്യ സരിതയെ നിതിൻ നിരന്തരം ശല്യംചെയ്തത് സരിത ഭർത്താവ് അഭിജിത്തിനോട് പറഞ്ഞു. സരിതയെക്കൊണ്ട് നിതിനെ വിളിച്ചുവരുത്തി അഭിജിത്തും കൂട്ടാളികളും മർദിച്ചുവകവരുത്തി കണ്ണോത്ത് മഞ്ഞപ്പാറയിലെ വിജനമായസ്ഥലത്ത് തള്ളിയെന്നാണ് കേസ്. നിതിന്റെ ഫോൺകോൾ വിശദാംശങ്ങൾ പരിശോധിച്ച പോലീസ് നിതിൻ അവസാനമായി വിളിച്ചത് പ്രതി അഭിജിത്തിന്റെ ഭാര്യയെയാണെന്ന് മനസ്സിലാക്കിയിരുന്നു.

പ്രതികളുടെ ഉദ്ദേശ്യം സംബന്ധിച്ച് സരിതയ്ക്ക് അറിയാമായിരുന്നുവന്ന് പോലീസ് പറഞ്ഞു. കോടഞ്ചേരി ഇൻസ്പെക്ടർ കെ. പ്രവീൺകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണസംഘം സരിതയെ കണ്ണോത്തുള്ള ഇവരുടെ വീട്ടിൽനിന്നും അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്തുവെന്ന് പോലീസ് പറഞ്ഞു.