09 May 2024 Thursday

വിവാദ പരാമർശങ്ങൾ; ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനോട് മന്ത്രി സജി ചെറിയാൻ വിശദീകരണം തേടി

ckmnews


തിരുവനന്തപുരം: വിവാദ പരാമർശങ്ങളിൽ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിനോട് സിനിമാ- സാംസ്കാരിക മന്ത്രി സജി ചെറിയാൻ വിശദീകരണം തേടി. നേരിട്ടുകണ്ട് വിശദീകരണം നൽകണമെന്നാണ് നിർദേശം.

കേരള ചലച്ചിത്ര വികസന കോർപറേഷൻ (KSFDC) ബോർഡ് അംഗമായിരുന്ന സംവിധായകൻ ഡോ. ബിജുവിനെയും ബിജെപി വിട്ട് സിപിഎമ്മിലെത്തിയ നടൻ ഭീമൻ രഘുവിനെയും വ്യക്തിപരമായി അധിക്ഷേപിക്കുന്നതടക്കമുള്ള പരാമർശങ്ങളിലാണ് വിശദീകരണം തേടിയത്. വിവാദ പരാമർശങ്ങളിൽ സിപിഎം അനുഭാവികളായ സിനിമാ- സാംസ്കാരിക പ്രവർത്തകർ തന്നെ രഞ്ജിത്തിനെതിരെ രംഗത്തുവന്ന പശ്ചാത്തലത്തിലാണ് സർക്കാർ ഇടപെടൽ.

രഞ്ജിത്ത് വ്യക്തിപരമായ പരാമർശങ്ങൾ ഒഴിവാക്കണമായിരുന്നുവെന്ന് പറഞ്ഞ മന്ത്രി സജി ചെറിയാൻ, ഡോ. ബിജു ഉന്നയിച്ച പ്രശ്നങ്ങളിൽ മന്ത്രി എന്ന നിലയിൽ ഇടപെട്ടതാണെന്നും അതിൽ പിന്നീട് പ്രസ്താവന വേണ്ടിയിരുന്നില്ലെന്നും അഭിപ്രായപ്പെട്ടതായും മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നു.

നിയമസഭാ സമ്മേളനകാലത്ത് നടന്ന കഴിഞ്ഞ സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിലേക്ക് മുഖ്യമന്ത്രി എത്തുമോയെന്ന് വകുപ്പ് മന്ത്രിയായ സജി ചെറിയാനു പോലും ധാരണയുണ്ടായിരുന്നില്ലെന്നും താൻ ഇടപെട്ടാണ് അദ്ദേഹത്തെ വരുത്തിയതെന്നടക്കമുളള പരാമർശങ്ങളും ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ രഞ്ജിത്ത് നടത്തിയിരുന്നു.

തിയേറ്ററിൽ ആളുകയറാത്ത സിനിമകളെടുക്കുന്ന സംവിധായകനാണ് ഡോ. ബിജുവെന്നും എന്തെങ്കിലും പ്രസക്തിയുണ്ടോയെന്ന് അദ്ദേഹം സ്വയം ചിന്തിക്കണമെന്നും അഭിമുഖത്തിൽ സംവിധായകൻ രഞ്ജിത്ത് പറഞ്ഞിരുന്നു. കേരളത്തിനും ഇന്ത്യക്കുമപ്പുറം സിനിമാലോകം ഉണ്ടെന്നുപോലും അറിയാത്ത രഞ്ജിത്തിനോട് സഹതാപം മാത്രമെന്നും മാടമ്പിത്തരവും ആജ്ഞാപിക്കലും കൈയിൽവെച്ചാൽ മതിയെന്നും ഡോ. ബിജുവും തിരിച്ചടിച്ചു.

മേളയിൽ ഒരേവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജിയോബേബിയുടെ ‘കാതലു’മായി ബിജുവിന്റെ ‘അദൃശ്യജാലക’ത്തെ രഞ്ജിത്ത് താരതമ്യവുംചെയ്തു. പ്രേക്ഷകർ തിയേറ്ററുകളിൽ സ്വീകരിച്ച ചിത്രമാണ് കാതൽ. ആ ചിത്രത്തിന് പുരസ്‌കാരങ്ങളും ലഭിച്ചേക്കും. ഇവിടെയാണ് തങ്ങളുടെയൊക്കെ പ്രസക്തി എന്തെന്ന് ബിജുവിനെപ്പോലെയുള്ളവർ സ്വയം ചിന്തിക്കേണ്ടതെന്ന് രഞ്ജിത്ത് പറഞ്ഞു.

രഞ്ജിത്തിന്റെ പരാമർശത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച ഡോ. ബിജു തുടർന്നാണ് കെഎസ്എഫ്ഡിസി ബോർഡ് അംഗത്വവും രാജിവച്ചത്. സമൂഹ മാധ്യമങ്ങളിലും ഇതുമായി ബന്ധപ്പെട്ട് രൂക്ഷ വാദപ്രതിവാദങ്ങൾ തുടരുകയാണ്.

നേരത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ രഞ്ജിത്ത് ഇടപെട്ടെന്ന് സംവിധായകൻ വിനയനും ജൂറി അംഗങ്ങളും ആരോപണം ഉന്നയിച്ചിരുന്നു.