09 May 2024 Thursday

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് തരംഗം, വോട്ടർമാർക്ക് നന്ദി; വി ഡി സതീശൻ

ckmnews


തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് തരംഗമാണെന്നും 33 സീറ്റില്‍ 17 സീറ്റാണ് യു.ഡി.എഫ് നേടിയതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. 11 സീറ്റാണ് 17 സീറ്റായി വര്‍ധിപ്പിച്ചത്. 5 സീറ്റ് എല്‍.ഡി.എഫില്‍ നിന്നും പിടിച്ചെടുത്തു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷമുള്ള എല്ലാ തദ്ദേശ ഉപതെരഞ്ഞെടുപ്പുകളിലും യു.ഡി.എഫ് മേല്‍ക്കോയ്മ നേടിയിട്ടുണ്ടെന്നും വി ഡി സതീശൻ പറഞ്ഞു.


2020 ല്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിനേക്കാള്‍ മെച്ചപ്പെട്ട വിജയം എല്ലാ ഉപതെരഞ്ഞെടുപ്പുകളിലും ഉണ്ടായിട്ടുണ്ട്. 33 സ്ഥലങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വ്യക്തമായ മേല്‍ക്കൈയും തരംഗവും യു.ഡി.എഫിനുണ്ടായിട്ടുണ്ട്. 33-ല്‍ 17 സീറ്റ് പിടിച്ചപ്പോള്‍ ഒരു സീറ്റ് ഒരു വോട്ടിനും മറ്റൊരു സീറ്റ് നാല് വോട്ടിനും മറ്റൊരു സീറ്റ് 30 വോട്ടിനുമാണ് നഷ്ടമായത്. അത്രയും വലിയ വിജയമാണ് ലഭിച്ചതെന്നും എല്ലാ വോട്ടര്‍മാരോടും നന്ദി പറയുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.


സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ ഒഴിഞ്ഞ സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ നേട്ടമാണ് ഉണ്ടാക്കിയത്. ഒരു സിറ്റിങ് സീറ്റ് തോറ്റ യുഡിഎഫ് നാല് സീറ്റുകൾ പിടിച്ചെടുത്തു. ഫലം വന്നതിൽ 14 ഇടത്ത് യുഡിഎഫ് സ്ഥാനാർത്ഥികൾ ജയിച്ചു. എൽഡിഎഫ് 13 സ്ഥലത്ത് ജയിച്ചു. കൈയ്യിലുണ്ടായിരുന്ന നാല് സീറ്റും നഷ്ടപ്പെട്ട ബിജെപിക്ക് ഒരു സീറ്റ് മാത്രമേ പിടിച്ചെടുക്കാനായുള്ളൂ. ആകെ നാലിടത്ത് ബിജെപി സ്ഥാനാർത്ഥികൾ ജയിച്ചു. ആം ആദ്മി പാർട്ടിയും എസ്‌ഡിപിഐയും ഓരോ സീറ്റ് വീതം നേടി. ഇടതുമുന്നണിക്ക് നാല് സീറ്റുകൾ നഷ്ടമായി. രണ്ടെണ്ണം പിടിച്ചെടുക്കാനും കഴിഞ്ഞു.