സർക്കാർ പട്ടികയിൽ അതിദരിദ്രർ, നിർധന കുടുംബത്തിന്‍റെ കുടിവെള്ളം മുട്ടിച്ച് വാട്ടർ അതോറിറ്റിയുടെ ക്രൂരത
കൊല്ലം:കൊല്ലം നെടുമ്പന പള്ളിമണ്ണിൽ 5,240 രൂപ ബിൽ കുടിശ്ശികയുടെ പേരിൽ നിർധന കുടുംബത്തിന്റ കുടിവെള്ള കണക്ഷൻ വിഛേദിച്ച് വാട്ടർ അതോറിറ്റി.നെടുമ്പന പഞ്ചായത്ത് എട്ടാം വാർഡിൽ 75 വയസുള്ള കുഞ്ഞുകുട്ടിയുടെ കുടുംബത്തിനാണ് ഈ ദുർഗതി. കുടിവെള്ള കണക്ഷൻ തിരിച്ചു കിട്ടാൻ സുമനസുകളുടെ സഹായം തേടുകയാണ് അതിദരിദ്ര വിഭാഗത്തിലുള്ള കുഞ്ഞുകുട്ടിയും കുടുംബവും. പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച ഷെഡിലാണ് ഇവര്‍ താമസിക്കുന്നത്.ക്യാൻസർ രോഗിയായ ഇവര്‍ അവിവാഹിതയായ 34 വയസുള്ള മകൾക്കൊപ്പമാണ് ഇവിടെ താമസിക്കുന്നത്.റേഷനും നാട്ടുകാരുടെ സഹായവും കൊണ്ട് മാത്രമാണ് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. സർക്കാർ പട്ടികയിൽ അതി അതിദരിദ്രരുടെ പട്ടികയിലാണ്. കാര്യങ്ങള്‍ ഇങ്ങനെയായിട്ടും ഇവരുടെ ദുരവസ്ഥ പരിഗണിക്കാതെയാണ് വാട്ടര്‍ അതോറിറ്റി കുടിവെള്ള കണക്ഷന്‍ വിച്ഛേദിച്ചത്.മൂന്ന് തവണ മുന്നറിയിപ്പ് നൽകിയെന്നും 2018 ഡിംസംബറിലാണ് അവസാനമായി ബിൽ അടച്ചതെന്നുമാണ് വാട്ടര്‍ അതോറിറ്റി പറയുന്നത്.
കഴിഞ്ഞ വര്‍ഷമാണ് കുഞ്ഞുകുട്ടിയുടെ ഭർത്താവ് പത്മനാഭൻ 80 ആം വയസിൽ മരിച്ചത്. പിന്നീട് സർക്കാർ സഹായത്തിൽ വീട് നിർമ്മാണം തുടങ്ങിയെങ്കിലും നിലച്ചു. ഒരിക്കൽ കെ എസ് ഇ ബി ഫ്യൂസ് ഊരിയപ്പോള്‍ പഞ്ചായത്ത് അംഗവും നാട്ടുകാരും ചേർന്നാണ് വൈദ്യുതി കുടിശ്ശിക അടച്ചത്. സാമ്പത്തിക ബാധ്യതയിൽ വലയുന്ന കുടുംബത്തെ സഹായിക്കാനും ആരുമില്ല. സുമനസ്സുകളുടെ കൈതാങ്ങ് പ്രതീക്ഷിച്ചിരിക്കുകയാണിപ്പോള്‍ ഇവര്‍.