'ശബരിമലയിൽ അനിയന്ത്രിതമായി ഭക്തരെത്തുമ്പോള്‍ പ്രശ്‌നങ്ങള്‍ സ്വഭാവികം; സ്വയം നിയന്ത്രിക്കണം': മന്ത്രി കെ രാധാകൃഷ്ണന്‍
കോട്ടയം: ശബരിമലയില്‍ അനിയന്ത്രിതമായി ഭക്തരെത്തുമ്പോള്‍ പ്രശ്‌നങ്ങള്‍ സ്വഭാവികമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി മന്ത്രി അറിയിച്ചു. ഒരു ലക്ഷത്തിലധികം ഭക്തര്‍ ഒന്നിച്ചെത്തിയ ദിവസമാണ് പ്രതിസന്ധി രൂക്ഷമായതെന്നും ഇത് രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുകയാണെന്നും മന്ത്രി ആരോപിച്ചു.
ശബരിമലയിലെ ക്യൂ സിസ്റ്റത്തിലുണ്ടായ മാറ്റമാണ് ഇപ്പോഴുണ്ടായ തിരക്കെന്നും അവ തരണം ചെയ്യാന്‍ വേണ്ട ഇടപെടല്‍ നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഒരു ദിവസത്തിന്റെ പ്രശ്‌നമാണ്. അതിന്റെ പേരില്‍ വലിയ രീതിയിലുള്ള രാഷ്ട്രീയ മുതലെടുപ്പുകള്‍ നടത്താന്‍ കഴിയുമോയെന്നുള്ള പരീക്ഷണമാണ് നടക്കുന്നത്’, മന്ത്രി പറഞ്ഞു.
‘സ്‌പോട്ട് ബുക്കിങിന്റെ എണ്ണം കുറച്ചിട്ടുണ്ട്. വെര്‍ച്വല്‍ ക്യൂവിലെ 90,000 80,000 ആയി കുറച്ചു. ഭക്തര്‍ക്ക് വേണ്ട വാഹനങ്ങളുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ എത്തിച്ചു. കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ സംവിധാനങ്ങളൊരുക്കി. ബീറ്റ് ഫോറസ്റ്റ് ട്രെയിനികളുള്‍പ്പെടെ കൂടുതല്‍ ആളുകളെ ഡ്യൂട്ടിക്ക് നിയോഗിച്ചു. ഇരുമുടിക്കെട്ടില്ലാതെ ഭക്തര്‍ എത്തുന്നുണ്ട്. അവര്‍ സ്വയം നിയന്ത്രിച്ച് ഇരുമുടിക്കെട്ടുമായി എത്തുന്ന ഭക്തര്‍ക്കുവേണ്ടി മാറിക്കൊടുക്കണം’, മന്ത്രി കൂട്ടിച്ചേര്‍ത്തു.