09 May 2024 Thursday

അട്ടപ്പാടിയിൽ ആനക്കൊമ്പ് വിൽപനയ്ക്കിടെ മൂന്ന് പേർ പിടിയിൽ; പുലിയുടെ പല്ലുകൾ, പന്നിയുടെ തേറ്റ, കാട്ടുപോത്തിന്റെ നെയ്യ് കണ്ടെത്തി

ckmnews



അട്ടപ്പാടി: ആനക്കൊമ്പുകളും ആറു നാടൻ തോക്കുകളുമായി മൂന്നുപേർ പിടിയിൽ. ഒരാൾ രക്ഷപ്പെട്ടു. അഗളി സ്വദേശി സിബി, മലപ്പുറം മേലാറ്റൂർ സ്വദേശി അസ്കർ, മലപ്പുറം പാണ്ടിക്കാട് കൊപ്പത്ത് വീട്ടിൽ യൂസ്തസ് ഖാൻ എന്നിവരാണ് അറസ്റ്റിലായത്. മണ്ണാർക്കാട് പുതൂർ കാരത്തൂർ സ്വദേശി ഷെരീഫാണ് രക്ഷപ്പെട്ടത്. ഇയാൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. പാലക്കാട് ഫ്ലയിങ്ങ് സ്ക്വാഡ് (വിജിലൻസ് )വിഭാഗവും അട്ടപ്പാടി റെയിഞ്ചുമാണ് അന്വേഷണം നടത്തുന്നത്.


സിബിയുടെ ഇലവഴിച്ചിയിലുള്ള വീട്ടിൽ വെച്ച് ആനക്കൊമ്പുകൾ വില്പന നടത്തുനിടെയാണ് സംഘം പിടിയിലായത്. ഫോറസ്റ്റ് ഇൻറലിജൻസ് സ്ക്വാഡ് തിരുവനന്തപുരം, കൊച്ചി വൈൽഡ് ലൈഫ് കൺട്രോൾ ബ്യൂറോ , എന്നിവർ സംയുക്തമായാണ് തിരച്ചിൽ നടത്തിയത്.

പരിശോധനയിൽ ആറ് നാടൻ തോക്കുകളും പുലിയുടെയും കരടിയുടെയും പല്ലുകൾ, കാട്ടുപോത്തിന്റെ നെയ്യ്, പന്നിയുടെ തേറ്റകൾ, നായാട്ടിനുള്ള ഉപകരണങ്ങൾ, വെട്ടുകത്തികൾ തുടങ്ങിയ മാരകായുധങ്ങളും പിടിച്ചെടുത്തു.


സ്ഥിരം കുറ്റവാളികളുടെ പട്ടികയിൽ ഉൾപ്പെട്ടയാളാണ് പിടിയിലായ സിബി. ഇയാൾക്കെതിരെ വനം വകുപ്പിന് പുറമേ, എക്സൈസ്, പൊലീസ് കേസുകളും നിലവിലുണ്ട്. ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെടുത്താൻ വനം വകുപ്പ് ശുപാർശ ചെയ്തിട്ടുള്ളയാളുമാണ്.

പാലക്കാട് ഫ്ലയിങ് സ്ക്വാഡ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ , പാലക്കാട് ഫ്ലയിങ് സ്ക്വാഡ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ പി ശ്രീകുമാർ , പുതൂർ ഫോറസ്റ്റ് സ്റ്റേഷൻ ഒദ്യോഗസ്ഥർ, അട്ടപ്പാടി വനം റേഞ്ച് ഉദ്യോഗസ്ഥർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ വി.രാജേഷ്, ആർ സൂര്യ പ്രകാശൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ പി. വി .ബാബുരാജ്, വി .ഉണ്ണികൃഷ്ണൻ , ഡി രതീഷ് ഭാനു, എ രാമകൃഷ്ണൻ , എം മനു , ഫോറസ്റ്റ് ഡ്രൈവർ കെ മുരളീധരൻ , പുത്തൂർ ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ സി എം മുഹമ്മദ് അഷ്റഫ്, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ബി. ബിനു ,സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം .ശ്രീനിവാസൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.