ഫോട്ടോയെടുക്കാന്‍ വിളിച്ചുവരുത്തിയത് യുവതി, ഫോട്ടോഗ്രാഫറെ മര്‍ദിച്ച് ഒരുലക്ഷം രൂപയുടെ ഫോണ്‍ കവർന്നു
കൊച്ചി: ഫോട്ടോഗ്രാഫറെ യുവതിയെ കൊണ്ട് തന്ത്രപൂര്‍വം വിളിച്ചുവരുത്തി മര്‍ദിച്ച് അവശനാക്കി 1,15,000 രൂപയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചവര്‍ പിടിയില്‍.
എടവനക്കാട് അണിയില്‍ ബീച്ച് പുലയനപറമ്പില്‍ വീട്ടില്‍ അഞ്ജന (21), മുളവുകാട് കോടാര്‍ നികര്‍ത്തില്‍ വീട്ടില്‍ ബ്രഹ്‌മദത്തന്‍ (22), കതൃക്കടവ് കൊട്ടരപ്പള്ളി വീട്ടില്‍ സ്റ്റാലിന്‍ (20), മറയൂര്‍ സഹ്യഗിരി സ്വദേശി ലക്ഷ്മണന്‍ (21), കലൂര്‍ പ്ലിപ്പറമ്പില്‍ വീട്ടില്‍ ജോബിന്‍ ജെയിംസ് (20), മറയൂര്‍ പുത്തിച്ചിവയല്‍ റോണ്‍ പീറ്റര്‍ (20) എന്നിവരെയാണ് നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ഫോട്ടോഗ്രാഫറായ വരാപ്പുഴ സ്വദേശിയാണ് മര്‍ദനത്തിനും കവര്‍ച്ചയ്ക്കും ഇരയായത്.
ബ്രഹ്‌മദത്തനും അഞ്ജനയും ഒന്നിച്ചാണ് താമസിക്കുന്നത്. ഫോട്ടോയെടുക്കാനാണെന്ന് വിശ്വസിപ്പിച്ച് ഇയാളെ അഞ്ജന വിളിച്ചുവരുത്തുകയായിരുന്നു. കാറില്‍ കയറ്റിയ ശേഷം ഇടിവള കൊണ്ട് മര്‍ദിച്ച ശേഷം ഫോണ്‍ കൈക്കലാക്കുകയായിരുന്നു. ലാപ്ടോപ്പ് എടുത്തുകൊണ്ടുവരാമെന്നു പറഞ്ഞാണ് ഫോട്ടോഗ്രാഫര്‍ രക്ഷപ്പെട്ടത്. തുടര്‍ന്ന് നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.