09 May 2024 Thursday

സാധനങ്ങള്‍ക്കുള്ള കരാര്‍ എടുക്കാൻ ആളില്ല; സപ്ലൈകോ കടുത്ത പ്രതിസന്ധിയിലേക്ക്

ckmnews

സാധനങ്ങള്‍ക്കുള്ള കരാര്‍ എടുക്കാൻ ആളില്ലാതെ സപ്ലൈകോ കടുത്ത പ്രതിസന്ധിയിലേക്ക്. ടെൻഡറില്‍ പങ്കെടുക്കുന്ന വ്യാപാരികളുടെ എണ്ണം കുത്തനെ കുറഞ്ഞു.പങ്കെടുത്തവരാകട്ടെ ഉയര്‍ന്ന തുക ക്വോട്ട് ചെയ്തതിനാല്‍ ടെൻഡര്‍ സപ്ലൈകോ നിരസിച്ചു.


700 കോടിയിലധികം രൂപയാണ് സപ്ലൈകോ വ്യാപാരികള്‍ക്ക് നല്‍കാനുള്ളത്. ഈ കുടിശ്ശിക ഓണത്തിന് ശേഷം നല്‍കുമെന്ന് സപ്ലൈകോ അറിയിച്ചിരുന്നു. എന്നാല്‍ സാമ്ബത്തിക പ്രതിസന്ധി കാരണം ധനവകുപ്പ് തുക അനുവദിച്ചില്ല. ഇതോടെ കരാറുകാര്‍ കൂട്ടത്തോടെ പിൻവാങ്ങി.


സപ്ലൈകോ ക്ഷണിച്ച ടെണ്ടറുകളില്‍ പങ്കെടുക്കുന്ന വ്യാപാരികളുടെ എണ്ണം കഴിഞ്ഞ രണ്ടുമാസത്തിനിടെ ഗണ്യമായി കുറഞ്ഞു. കുടിശ്ശിക നല്‍കാതെ ടെൻഡറില്‍ പങ്കെടുക്കില്ലെന്ന നിലപാടിലാണ് വ്യാപാരികള്‍. പങ്കെടുത്തവരാകട്ടെ ഉയര്‍ന്ന തുകയാണ് ക്വോട്ട് ചെയ്തത്. തുക ലഭിക്കുന്നതിലെഅനിശ്ചിതത്വമാണ് ഇതിന് പിന്നിലെന്നാണ് സൂചന.


ഈ നിരക്കില്‍ സാധനങ്ങള്‍ വാങ്ങാനാകില്ലെന്ന് സപ്ലൈകോ വ്യക്തമാക്കി. തുടര്‍ന്ന് ഈ ടെൻഡറുകള്‍ സപ്ലൈകോ നിരസിച്ചു. പരിപ്പ്, അരി, പഞ്ചസാര, ഏലം എന്നിവയ്ക്ക് നവംബര്‍ 14ന് ടെൻഡര്‍ ക്ഷണിച്ചെങ്കിലും പ്രതികരണം മോശമായിരുന്നു. ഇതേതുടര്‍ന്ന് വീണ്ടും ടെൻഡര്‍ ക്ഷണിക്കാനാണ് നീക്കം. വ്യാപാരികള്‍ സഹകരിച്ചില്ലെങ്കില്‍ സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍ അടച്ചിടേണ്ട സ്ഥിതിയിലേക്ക് നീങ്ങും.