ഹോട്ടൽ ഉടമയെ കൊലപ്പെടുത്തിയ കേസിൽ ദമ്പതികൾ അറസ്റ്റിൽ
കറുകച്ചാല്‍: കറുകച്ചാലിൽ ഹോട്ടലുടമയെ കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർകൂടി അറസ്റ്റിൽ. ആലപ്പുഴ എറവുംങ്കര നയനം വീട്ടിൽ രഞ്ജിത്ത് കുമാർ (റെജി -43), ഇയാളുടെ ഭാര്യ സോണിയ തോമസ് (38) എന്നിവരെയാണ് തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തത്. കറുകച്ചാലിലെ ‘ചട്ടിയും തവിയും’ ഹോട്ടലുടമ രഞ്ജിത്താണ് കൊല്ലപ്പെട്ടത്. ഈ മാസം 15നായിരുന്നു സംഭവം. ഹോട്ടലിൽ രഞ്ജിത്തിനെ ജീവനക്കാരനായ ജോസ്.കെ.തോമസ് കത്തികൊണ്ട് കുത്തുകയായിരുന്നു.
ഗുരുതര പരിക്കേറ്റ രഞ്ജിത്ത് ചികിത്സയിലിരിക്കെ മരിച്ചു. സംഭവത്തിന് പിന്നാലെ ഹോട്ടൽ ജീവനക്കാരനായ ജോസ്.കെ. തോമസിനെ തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ വിശദ അന്വേഷണത്തിലാണ് രഞ്ജിത് കുമാറിനെയും ഭാര്യ സോണിയ തോമസിനെയും പ്രേരണ കുറ്റത്തിന് അറസ്റ്റ് ചെയ്തത്. സോണിയയും മരിച്ച രഞ്ജിത്തും ചേർന്നായിരുന്നു ഹോട്ടൽ നടത്തിയിരുന്നത്.
ഇതിനിടയിൽ സോണിയ ഹോട്ടൽ ജീവനക്കാരനായ ജോസ്.കെ.തോമസുമായി സൗഹൃദത്തിലായി. ഇതിനെചൊല്ലി ഹോട്ടലുടമയും സോണിയയും തമ്മിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നതായും പൊലീസ് പറഞ്ഞു. ഇതിന്റെ വൈരാഗ്യത്തിൽ ഹോട്ടൽ ഉടമയെ അക്രമിക്കാൻ രഞ്ജിത്ത് കുമാറും സോണിയയും ചേര്‍ന്ന് ജോസ്.കെ. തോമസിനെ പ്രേരിപ്പിക്കുകയായിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. തൃക്കൊടിത്താനം എസ്.എച്ച്.ഒ ജി.അനൂപിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. സോണിയക്കെതിരെ ഓച്ചിറ, നൂറനാട്, മാവേലിക്കര എന്നീ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്നും പൊലീസ് പറഞ്ഞു.