09 May 2024 Thursday

അപകട മരണത്തിന് 15 ലക്ഷം രൂപ; ജീവന്‍ രക്ഷാ ഇന്‍ഷ്വറന്‍സ് പദ്ധതി ആനുകൂല്യങ്ങള്‍ ഉയര്‍ത്തി

ckmnews


സംസ്ഥാന ഇന്‍ഷ്വറന്‍സ് വകുപ്പിന്റെ ജീവന്‍ രക്ഷാ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ഉയര്‍ത്തി. അപകടം മുലമുണ്ടാകുന്ന വൈകല്യങ്ങള്‍ക്കും അവയവ നഷ്ടത്തിനും പരിരക്ഷ ഉറപ്പാക്കുന്ന നിലയില്‍ പദ്ധതി പരിഷ്‌കരിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.

അപകട മരണത്തിന് 15 ലക്ഷം രൂപയാണ് പരിരക്ഷ.


സ്വാഭാവിക മരണത്തിന് അഞ്ചുലക്ഷം രൂപയും. അപകടത്തെ തുടര്‍ന്ന് പൂര്‍ണമായും ശയ്യാവലംബമാകുന്ന സ്ഥിതിയില്‍ 15 ലക്ഷം രൂപയുടെ പരിരക്ഷ ഉണ്ടാകും. 80 ശതമാനത്തില്‍ കൂടുതല്‍ വൈകല്യം സംഭവിച്ചാലും ഇതേ ആനുകൂല്യമുണ്ടാകും. 60 മുതല്‍ 80 ശതമാനം വരെ വൈകല്യത്തിന് 75 ശതമാനവും, 40 മുതല്‍ 60 ശതമാനം വരെ വാഗ്ദത്ത തുകയുടെ 50 ശതമാനവും നഷ്ടപരിഹാരം അനുവദിക്കും.

അപകടത്തില്‍ കൈ, കാല്‍, കാഴ്ച, കേള്‍വി നഷ്ടങ്ങള്‍ക്കും പരിരക്ഷ ഉണ്ടാകും. വാഗ്ദത്ത തുകയുടെ 40 മുതല്‍ 100 ശതമാനം വരെയാണ് നഷ്ടപരിഹാരം ഉറപ്പാക്കുക. കൈവിരലുകളുടെ നഷ്ടത്തിന് ഏത് വിരല്‍, എത്ര ഭാഗം എന്നത് കണക്കാക്കിയാണ് നഷ്ടപരിഹാരം നിശ്ചയിക്കുന്നത്. കാല്‍ വിരലുകളുടെ നഷ്ടത്തിന് വാഗ്ദത്ത തുകയുടെ പത്തു ശതമാനം വരെ നഷ്ടപരിഹാരം ലഭിക്കും.

സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖല, സഹകരണ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍, മറ്റ് സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയിലെ ജീവനക്കാര്‍ക്കായാണ് പദ്ധതി നടപ്പാക്കിയിട്ടുള്ളത്. വാര്‍ഷിക പ്രീമിയത്തില്‍ മാറ്റമില്ല.