09 May 2024 Thursday

ആലുവയിൽ കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ കുടുംബത്തിൽനിന്ന് ഭർത്താവ് പണം തട്ടി; മഹിളാ കോൺഗ്രസ് നേതാവിനെ സസ്‌പെൻഡ് ചെയ്തു

ckmnews


കൊച്ചി: ആലുവയിൽ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ കുടുംബത്തെ വഞ്ചിച്ച് പണം തട്ടിയതായി പരാതി. മഹിളാ കോൺഗ്രസ് ജില്ലാ നേതാവിന്റെ ഭർത്താവ് മുനീറിനെതിരെയാണ് ആരോപണം. സംഭവം വിവാദമയത്തോടെ പണം തിരികെ നൽകി. പണം ലഭിച്ചതോടെ പരാതിയുമായി മുന്നോട്ടുപോകാനില്ലെന്ന് കുടുംബം അറിയിച്ചു.


കുട്ടി കൊല്ലപ്പെട്ട് ആദ്യ ദിവസങ്ങളിൽ കുടുംബത്തെ സഹായിക്കാൻ ഒപ്പം കൂടിയാണ് മുനീർ എന്നയാൾ പണം തട്ടിയത്. എടിഎം ഉപയോഗിക്കാൻ അറിയാത്ത കുട്ടിയുടെ അച്ഛനെ കബളിപ്പിച്ചായിരുന്നു തട്ടിപ്പ്. ഓഗസ്റ്റ് അഞ്ച് മുതൽ പത്ത് വരെ ഇരുപതിനായിരം രൂപ വീതം അക്കൗണ്ടിൽ നിന്ന് പിൻവലിച്ചു.


സംഭവം തട്ടിപ്പ് ആണെന്ന് മനസിലായതോടെ കുടുംബം പണം തിരികെ ആവശ്യപ്പെട്ടു. ഇതോടെ 70000 രൂപ ആലുവ എംഎൽഎ അൻവർ സാദത്ത് ഇടപെട്ട് തിരികെ നൽകി. ബാക്കി 50000 നവംബറിൽ തിരികെ നൽകാമെന്നാണ് മുനീർ രേഖാമൂലം എഴുതി നൽകിയത്. പറഞ്ഞ തീയതി കഴിഞ്ഞിട്ടും പണം തിരികെ നൽകാത്തതോടെയാണ് കുടുംബം പരാതിയുമായി രംഗത്തെത്തിയത്. വാർത്ത വന്നതിന് പിന്നാലെ സംഭവം കളവാണെന്ന് പറയാൻ കുട്ടിയുടെ അച്ഛനെ മുനീർ നിർബന്ധിക്കുന്ന ഓഡിയോ സംഭാഷണം പുറത്ത് വന്നു. പണം തിരികെ നൽകാതെ പരാതിയിൽ നിന്ന് പിൻമാറില്ലെന്ന് കുടുംബം ഉറച്ച് നിന്നതോടെ നൽകാനുള്ള തുക തിരികെ നൽകി മുനീർ തലയൂരി.

അതേസമയം ആലുവയിൽ അഞ്ചുവയസ്സുകാരിയുടെ കുടുംബത്തിന് കബളിപ്പിച്ചെന്ന പരാതിയിൽ മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ഹസീന മുനീറിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. എറണാകുളം മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ തീരുമാനം. ഹസീന നൽകിയ മറുപടി തൃപ്തികരമല്ലെന്ന് വിലയിരുത്തൽ. മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറിയായിരുന്ന ഹസീനയുടെ ഭർത്താവ് മുനീറാണ് പണം തട്ടിയെടുത്തത്.