09 May 2024 Thursday

എയർ ഇന്ത്യയ്ക്ക് 100 പുതിയ വിമാനങ്ങൾ; ഗൾഫ് സർവീസ് കൂട്ടും; പൈലറ്റ് ഉൾപ്പടെ 1250 പുതിയ ജീവനക്കാരും

ckmnews


ന്യൂഡൽഹി: എയർഇന്ത്യ പുതിയതായി വാങ്ങുന്ന 100 വിമാനങ്ങൾ ഉടൻ എത്തും. ഇതോടെ ഗൾഫിലേക്കുള്ള എയർഇന്ത്യ എക്സ്പ്രസ് സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കും. ഇന്ത്യയിൽനിന്ന് ഗൾഫിലേക്ക് കൂടുതൽ പുതിയ സർവീസുകൾ ആരംഭിക്കുമെന്ന് എയർഇന്ത്യ അധികൃതർ പറഞ്ഞു.


പുതിയ വിമാനങ്ങൾ എത്തുന്നതോടെ സൌദി അറേബ്യ, യുഎഇ, ഖത്തർ ബഹറിൻ എന്നീ രാജ്യങ്ങളിലേക്കാണ് എയർ ഇന്ത്യ കൂടുതൽ സർവീസുകൾ ആരംഭിക്കുന്നത്. മാർച്ച് മാസത്തോടെയാകും പുതിയ സർവീസുകൾ ആരംഭിക്കുക.


പുതിയ വിമാനങ്ങൾ എത്തുന്നതോടെ എയർ ഇന്ത്യയിൽ കൂടുതൽ ജീവനക്കാരെ നിയമിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. പൈലറ്റ് ഉൾപ്പടെ 1250 ജീവനക്കാരെയാണ് പുതിയതായി നിയമിക്കുന്നത്.


പുതിയ സർവീസുകൾ ആരംഭിക്കുമ്പോൾ കേരളത്തിലെ കണ്ണൂർ വിമാനത്താവളത്തിന് കൂടുതൽ പ്രാധാന്യം ലഭിച്ചേക്കുമെന്നും സൂചനയുണ്ട്. ഗൾഫിലേക്ക് കണ്ണൂരിൽനിന്ന് കൂടുതൽ സർവീസുകൾ എയർ ഇന്ത്യ ആരംഭിക്കും. ഇപ്പോൾ യുഎഇയിൽനിന്ന് ഇന്ത്യയിലേക്ക് ആഴ്ചയിൽ 195 വിമാനങ്ങളാണ് സർവീസ് നടത്തുന്നത്.


ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതോടെ എയർ ഇന്ത്യയുടെ മുഖം അടിമുടി മാറുകയാണ്. വിമാന സർവീസുകളുടെ നിലവാരം ഉയർത്തുന്നതിനും കൂടുതൽ സർവീസുകൾ ആരംഭിക്കുന്നതിനും ടാറ്റ ഗ്രൂപ്പ് മുൻഗണന നൽകുന്നുണ്ട്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 113 പുതിയ വിമാനങ്ങൾ കൂടി എയർഇന്ത്യയുടെ ഭാഗമാകുമെന്ന് ഗ്രൂപ്പ് മേധാവി കാംപെല്‍ വില്‍സണ്‍ നേരത്തെ പറഞ്ഞു. 2022 ജനുവരിയിലാണ് എയര്‍ ഇന്ത്യയെ ഔദ്യോഗികമായി ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തത്. എയര്‍ ഇന്ത്യയുടെ ബോര്‍ഡ് അംഗങ്ങള്‍ രാജിവച്ച് സര്‍ക്കാര്‍ പ്രതിനിധികള്‍ക്ക് പകരം ടാറ്റയുടെ അംഗങ്ങള്‍ ചുമതലയേല്‍ക്കുകയായിരുന്നു.