09 May 2024 Thursday

കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനായ കുട്ടി മരിച്ചു

ckmnews



കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനായ കുട്ടി മരിച്ചു. അമ്പലത്തറയിലെ സുമതി, മോഹനന്‍ ദമ്പതികളുടെ മകന്‍ മിഥുന്‍ ആണ് മരിച്ചത്. 13 വയസായിരുന്നു.ഒരു മാസമായി മണിപ്പാലിലെ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

ന്യുമോണിയയും അതേതുടര്‍ന്ന് വന്ന അനുബന്ധ അസുഖങ്ങളും മൂലമാണ് കുട്ടി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയിരുന്നത്. കുട്ടിയെ ആദ്യം കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. എന്നാല്‍ പിന്നീട് രോഗം ഗുരുതരമായതോടെ മണിപ്പാലിലെ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസമായി കുട്ടി വെന്റിലേറ്ററിലായിരുന്നു. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് കുട്ടിയുടെ മരണം സ്ഥിരീകരിക്കുന്നത്.എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരസമിതിയിലെ സജീവ സാന്നിധ്യമായിരുന്നു മിഥുന്റെ മാതാവ് സുമതി. എന്‍ഡോസള്‍ഫാന്റെ ഫലമായി കുട്ടിയ്ക്ക് പലവിധ ശാരീരിക അസ്വസ്ഥതകളും ജന്മനാ ഉണ്ടായിരുന്നു. ഇത്തരം വെല്ലുവിളികളെ അതിജീവിച്ചാണ് കുട്ടി 13 വയസുവരെ ജീവിച്ചത്.