09 May 2024 Thursday

കളമശ്ശേരി കേസിൽ പ്രതിയുമായി ഇന്നും തെളിവെടുപ്പ് തുടരും

ckmnews


കളമശ്ശേരി കേസിൽ പ്രതിയുമായി ഇന്നും തെളിവെടുപ്പ് തുടരും. പ്രതി ഡൊമിനിക് മാർട്ടിൻ ബോംബ് നിർമ്മിച്ച സ്ഥലത്തും മുൻപ് വാടകയ്ക്ക് താമസിച്ചിരുന്ന ഇടങ്ങളിലുമാകും പൊലീസ് സംഘം ഇന്ന് തെളിവെടുപ്പ് നടത്തുക. 10 ദിവസത്തെ കസ്റ്റഡിയിലാണ് നിലവിൽ പ്രതിയെ അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്നത്.

ഇന്നലെ നടത്തിയ തെളിവെടുപ്പിൽ എങ്ങനെയാണ് കൺവെൻഷൻ സെന്ററിലേക്ക് ബോംബ് കൊണ്ടുവന്നതെന്നും സീറ്റുകൾക്കടിയിൽ ബോംബ് സ്ഥാപിച്ചത് എങ്ങനെയെന്നും പ്രതി അന്വേഷണ ഉദ്യോഗസ്ഥരോട് വിശദീകരിച്ചിരുന്നു. കൺവെൻഷൻ സെൻററിൽ വച്ച് ചോദ്യം ചെയ്തപ്പോഴും താൻ ഒറ്റയ്ക്കാണ് കുറ്റകൃത്യം ആസൂത്രണം ചെയ്തത് എന്നാണ് പ്രതി അന്വേഷണം ഉദ്യോഗസ്ഥരോട് പറഞ്ഞത്. എന്നാൽ പ്രതിയുടെ ഈ മൊഴി പൂർണമായും അന്വേഷണസംഘം ഇതുവരെ മുഖവിലയ്ക്ക് എടുത്തിട്ടില്ല.


കളമശ്ശേരി സ്‌ഫോടനത്തിൽ മരണം നാലായിരുന്നു. തായിക്കാട്ടുക്കര സ്വദേശി മോളി ജോയാണ് ചികിത്സയിലിരിക്കെ അവസാനമായി മരിച്ചത്. 61 വയസായിരുന്നു. എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിൽ ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു മരണം. ജോയ്ക്ക് സ്‌ഫോടനത്തിൽ എൺപത് ശതമാനത്തോളം പൊള്ളലേറ്റിരുന്നു.

ഒക്ടോബർ 29നാണ് കേരളത്തെ നടുക്കിയ കളമശേരി ബോംബ് സ്‌ഫോടനം നടക്കുന്നത്. രണ്ടായിരത്തിലധികം പേർ പങ്കെടുത്ത പരിപാടിക്കിടെയാണ് സ്ഫോടനമുണ്ടായത്. പ്രാർത്ഥന നടക്കുന്ന സമയത്ത് കൻവെൻഷൻ സെന്ററിനകത്ത് നാലിടങ്ങളിലായാണ് പൊട്ടിത്തെറിയുണ്ടായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മൂന്ന് ദിവസത്തെ പ്രാർത്ഥനാ കൻവെൻഷൻ അവസാനിക്കാനിരിക്കെയാണ് സ്ഫോടനം ഉണ്ടായത്. പൊലീസ് അന്വേഷണത്തിനിടെ സ്‌ഫോടനം നടത്തിയ ഡൊമിനിക്ക് മാർട്ടിൻ സ്വയം പൊലീസിൽ കീഴടങ്ങുകയായിരുന്നു.


കളമശ്ശേരി ബോംബ് സ്ഫോടനത്തെത്തുടർന്ന് മതവിദ്വേഷം വളർത്തുന്ന രീതിയിലും സമുദായിക സൗഹാർദ്ദം തകർക്കുന്ന തരത്തിലും സാമൂഹികമാധ്യമങ്ങളിലൂടെ സന്ദേശങ്ങളും വാർത്തകളും പ്രചരിപ്പിച്ചതിന് സംസ്ഥാനത്തൊട്ടാകെ 54 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.


ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത് മലപ്പുറം ജില്ലയിലാണ് – 26 എണ്ണം. എറണാകുളം സിറ്റിയിൽ 10 ഉം എറണാകുളം റൂറലിലും തിരുവനന്തപുരം സിറ്റിയിലും അഞ്ച് വീതം കേസുകളുമാണ് ഉള്ളത്. തൃശൂർ സിറ്റിയിലും കോട്ടയത്തും രണ്ടുവീതവും പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, കോഴിക്കോട് റൂറൽ ജില്ലകളിൽ ഒന്നു വീതവും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.