09 May 2024 Thursday

ആലുവയിൽ മകളെ മർദിച്ച് വിഷം നൽകി കൊന്ന പിതാവിനെതിരെ കൊലക്കുറ്റം ചുമത്തും

ckmnews



കൊച്ചി: ആലുവയിൽ ഇതരമതവിഭാഗത്തിൽപെട്ട സഹപാഠിയെ പ്രണയിച്ചതിന്റെ പേരിൽ മകളെ മർദിച്ച് വിഷം നൽകി കൊലപ്പെടുത്തിയ പിതാവിനെതിരെ കൊലക്കുറ്റം ചുമത്തും. നിലവിൽ കാക്കനാട് ജയിലിൽ റിമാൻഡിൽ കഴിയുകയാണ് ഇയാൾ.


കഴിഞ്ഞ ദിവസമാണ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ പെൺകുട്ടി മരണപ്പെട്ടത്. സഹപാഠിയുമായി പ്രണയത്തിലായ പെൺകുട്ടിയെ പിതാവ് ക്രൂരമായി മർദിക്കുകയും വായിലേക്ക് കളനാശിനി ഒഴിക്കുകയുമായിരുന്നു. തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന പെൺകുട്ടി ഇന്നലെ മരണത്തിന് കീഴടങ്ങി. കുട്ടിയുടെ പോസ്റ്റ്മോർട്ടം നടപടികൾ ഇന്ന് നടക്കും.

ഒക്ടോബര്‍ 29ന് എറണാകുളം ജില്ലയിലെ ആലങ്ങാടായിരുന്നു സംഭവം. സഹപാഠിയായ ആൺകുട്ടിയുമായി മകൾ പ്രണയത്തിലാണെന്ന് അറിഞ്ഞതിനു പിന്നാലെ മകളുടെ ഫോൺ ഇയാൾ പിടിച്ചുവാങ്ങിയിരുന്നു. എന്നാൽ, എന്നാല്‍ പെണ്‍കുട്ടി മറ്റൊരു ഫോണ്‍ ഉപയോഗിച്ച്‌ ആണ്‍കുട്ടിയുമായുള്ള ബന്ധം തുടർന്നു.

ഇതറിഞ്ഞതോടെയാണ് മകളെ കൊല്ലാൻ പിതാവ് ശ്രമിച്ചതെന്നാണ് ആലുവ വെസ്റ്റ് പൊലീസിന്റെ എഫ്‌ഐആറില്‍ പറയുന്നത്. കമ്പിവടി കൊണ്ട് പെണ്‍കുട്ടിയെ ക്രൂരമായി തല്ലിച്ചതച്ച ശേഷം വായില്‍ ബലമായി കളനാശിനി ഒഴിച്ചു. ആന്തരികാവയവങ്ങള്‍ തകരാറിലായതിനെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കുട്ടി. സംഭവത്തിന് പിന്നാലെ ഇയാളെ ആലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.


വിഷം കുടിപ്പിക്കാൻ ശ്രമിച്ചശേഷം പിതാവ് തന്നെയാണ് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. കുപ്പിയുടെ അടപ്പ് കടിച്ചുതുറക്കാൻ ശ്രമിച്ചപ്പോൾ വിഷം വായിൽ ആയെന്നാണ് പിതാവ് ആശുപത്രി അധികൃതരോട് പറഞ്ഞത്. എന്നാൽ തന്‍റെ വായിലേക്ക് ബലമായി വിഷം ഒഴിവാക്കുകയായിരുന്നുവെന്ന് പെൺകുട്ടി മൊഴി നൽകി. ഇതോടെ ആശുപത്രി അധികൃതർ പൊലീസിൽ വിവരം അറിയിച്ചു.