09 May 2024 Thursday

'വെടി നിർത്തൽ അജണ്ടിയിലീല്ല'; ഗാസ നഗരം വളഞ്ഞ് ഇസ്രയേൽ, ഹമാസ് കേന്ദ്രങ്ങൾ തകർത്തു, പൊലിഞ്ഞത് 9000 ജീവൻ

ckmnews

ടെൽ അവീവ്: ഹമാസിന്‍റെ നീക്കങ്ങളെ തകർത്ത് ഇസ്രയേൽ സൈന്യം ഗാസയിലേക്കുള്ള മുന്നേറ്റം ശക്തമാക്കി. ഗാസ നഗരം പൂർണ്ണമായും വളഞ്ഞെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഹമാസ് കേന്ദ്രങ്ങൾക്കും താവളങ്ങൾക്കും നേരെ കനത്ത ആക്രമണമാണ് നടക്കുന്നത്. ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 9000 ആയി. ഗാസയിലെ മിക്ക സ്കൂൾ കെട്ടിടങ്ങളും ഇസ്രയേൽ ആക്രമണത്തിൽ തകർന്നു. ലബനോൻ അതിർത്തിയിലും ഇസ്രയേൽ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്.


വെടിനിർത്തലിനായി അന്താരാഷ്ട്ര സമ്മർദ്ദം ഉയരുന്നതിനിടയിലും അക്കാര്യം അജണ്ടയിലേ ഇല്ലെന്ന് സൈനിക വക്താവ് അറിയിച്ചു. ഭൂഗർഭ തുരങ്കങ്ങള്‍ ഒളിത്താവളമാക്കിയാണ് ഹമാസ് ഇസ്രയേൽ സൈന്യത്തിന് നേരെ പ്രതിരോധം തീർക്കുന്നത്.  ഗറില്ല മാതൃകയിലുള്ള പോരാട്ടാമാണ് ഹമാസ് നടത്തുന്നത്. തുരങ്കങ്ങളിൽ നിന്നും ബോംബുകള്‍ ഉപയോഗിച്ചും കുഴി ബോബുംകള്‍ ഉപയോഗിച്ചുമുള്ള ആക്രമണത്തിന്‍റെ വീഡിയോ ഹമാസ് തന്നെ സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വിട്ടിരുന്നു. എന്നാൽ ശക്തമായി തിരിച്ചടിച്ച് സൈന്യം ഗാസ നഗരത്തെ വളഞ്ഞ് കഴിഞ്ഞു. ഹമാസിനെതിരെയുള്ള തിരിച്ചടിയുടെ ദൃശ്യങ്ങളും സൈനിക മുന്നേറ്റവും ഇസ്രയേലും പ്രചരിപ്പിക്കുന്നുണ്ട്.

ഗാസ സിറ്റിയിലെ ജനവാസ കേന്ദ്രങ്ങളിലേക്ക് പോരാട്ടം മാറുന്നതോടെ മരണ സംഖ്യ ഇനിയും ഉയരും. പലസ്തീൻ ജനത വംശഹത്യയുടെ വക്കിലാണെന്നാണ് ഐക്യരാഷ്ട്ര സഭയുടെ പ്രതികരണം. ​ഗാസയിലെ ജബാലിയ അഭയാർഥി ക്യാമ്പിന് നേരെ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 195 ഫലസ്തീനികൾ കൊല്ലപ്പെട്ടുവെന്ന് ഹമാസ് നേതാക്കൾ വ്യക്തമാക്കി. ആക്രമണത്തിൽ 50 പേർ കൊല്ലപ്പെട്ടെന്നായിരുന്നു നേരത്തെ വന്ന റിപ്പോർട്ട്. 

ഇത് നിഷേധിച്ച ഹമാസ് നേതാക്കൾ ഇസ്രയേൽ ആക്രമണത്തിന്‍റെ ആഴം വലുതാണെന്ന് വ്യക്തമാക്കി രംഗത്തെത്തുകയായിരുന്നു. ഹമാസ് പ്രവർത്തകർ ഗാസയിലെ വീടുകളിൽ ഒളിച്ചിരുന്നും ആക്രമണം നടത്തുന്നുണ്ട്. ഇത് ചെറുക്കാൻ ഇസ്രയേൽ വീടുകളിലേക്ക് തിരിഞ്ഞാൽ മരണ സംഖ്യ ഇനിയും വലിയ തോതിൽ ഉയരും. ഗാസയിലെ യുദ്ധത്തിൽ ഇതുവരെ മരിച്ച പലസ്തീൻകാരുടെ എണ്ണം 9061 ആണെന്നാണ് ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്ക്. 32,000 പേർക്കാണ് പരിക്കേറ്റത്.