09 May 2024 Thursday

ഞാന്‍ പറയുന്നത് ലോകം മുഴുവന്‍ കേള്‍ക്കണം; അതുവഴി അവര്‍ കേരളത്തെ അറിയട്ടെ; ഇംഗ്ലീഷില്‍ സംസാരിച്ച് കമല്‍ഹാസന്‍

ckmnews

ഞാന്‍ പറയുന്നത് ലോകം മുഴുവന്‍ കേള്‍ക്കണം; അതുവഴി അവര്‍ കേരളത്തെ അറിയട്ടെ;  ഇംഗ്ലീഷില്‍ സംസാരിച്ച് കമല്‍ഹാസന്‍


തിരുവനന്തപുരം: കേരളീയം വേദിയില്‍ കേരളത്തെ പ്രകീര്‍ത്തിച്ച് നടന്‍ കമല്‍ഹാസന്‍. ജനകീയ പങ്കാളിത്തം ഉള്ള കേരള മോഡല്‍ മികച്ചതാണെന്ന്  പറഞ്ഞ കമല്‍ഹാസന്‍, ഇന്ന് ഈ വേദിയില്‍ താന്‍ ഇംഗ്ലീഷിലാണ് സംസാരിക്കുന്നത് എന്ന ആമുഖത്തോടെയാണ് പ്രസംഗം ആരംഭിച്ചത്. താന്‍ പറയുന്നത് രാജ്യം മുഴുവന്‍ കേള്‍ക്കണം, അതു വഴി അവര്‍ കേരളത്തെ മനസിലാക്കട്ടെയെന്ന് കമല്‍ പറഞ്ഞു. 


കേരളം എന്റ ജീവിത യാത്രയിലെ പ്രധാന സ്ഥലമാണ്. എന്റെ കലാ ജീവിതത്തെ എന്നും പ്രോത്സാഹിപ്പിച്ച ജനതയാണ് കേരളത്തിലുള്ളത്. എന്നും കേരളത്തില്‍ താന്‍ വരുന്നത് പുതുതായി എന്തെങ്കിലും പഠിക്കാനോ, അതില്‍ നിന്നും പ്രചോദനം ഉള്‍കൊള്ളാനോ ആണ്. തന്റെ എട്ടാം വയസിലാണ് ആദ്യമായി ഒരു മലയാള ചിത്രം ചെയ്യുന്നത്. എന്റെ പ്രിയ ഡയറക്ടര്‍ സേതുമാധവന്‍ സാറിന്റെയും ആദ്യത്തെ ചിത്രം അതായിരുന്നു കമല്‍ പറഞ്ഞു.


കേരളത്തിലെ ചലച്ചിത്രരംഗം എന്നും കേരളം എന്ന സംസ്‌കാരിക ഇടത്തെ രൂപപ്പെടുത്താന്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. ഒപ്പം തന്നെ എന്റെ സിനിമ കാഴ്ചപ്പാടിനെയും മലയാള സിനിമ സ്വാധീനിച്ചിട്ടുണ്ട്. നാം നിര്‍മ്മിക്കുന്ന സിനിമകള്‍ എന്നും സമൂഹിക വിഷയങ്ങളെ അഭിസംബോധന ചെയ്യാറുണ്ട്. ഇത് കേരളത്തിന്റെ സാമൂഹിക പ്രതിബദ്ധതയും, ഇത്തരം വിഷയത്തിലുള്ള ജാഗ്രതയും എടുത്തു കാട്ടുന്നു.


കേരളീയത്തിന്റെ ചലച്ചിത്രോത്സവത്തില്‍ തന്റെ ചിത്രം മദനോത്സവം പ്രദര്‍ശിപ്പിക്കുന്നു എന്നതില്‍ തനിക്ക് അഭിമാനമുണ്ട്.  21മത്തെ വയസിലാണ് താന്‍ മദനോത്സവം ചെയ്യുന്നത്. അന്ന് അതിന്റെ പിന്നിലെ ഒരോ വ്യക്തിയും തനിക്ക് വലിയ സ്വതന്ത്ര്യമാണ് നല്‍കിയത്. 2017 ല്‍ താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ തീരുമാനിച്ചതിന് പിന്നാലെ കേരളത്തില്‍ എത്തി നിങ്ങളുടെ പ്രിയപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും ഉപദേശം തേടിയിരുന്നു. 


ജനകേന്ദ്രീകൃത രാഷ്ട്രീയം എന്ന എന്റെ ആശയം തന്നെ കേരള മോഡലില്‍ നിന്നും രൂപപ്പെടുത്തിയതാണ്. തമിഴ്‌നാട്ടിലെ പ്രദേശിക ഭരണകൂടങ്ങളെ ശക്തിപ്പെടുത്തണം എന്ന തന്റെ ആശയത്തില്‍ മാതൃകയാക്കിയത് കേരളം നടപ്പിലാക്കിയ 1996ലെ ജനകീയാസൂത്രണത്തെയാണ്. ജനാധിപത്യം ശരിക്കും നടപ്പിലാക്കപ്പെടുന്നത് വികേന്ദ്രീകൃത ആസൂത്രണത്തിലൂടെയാണ് അതില്‍ ഇന്ത്യയ്ക്ക് സ്വീകരിക്കാവുന്ന മാതൃകയാണ് കേരളം. 


തമിഴ്‌നാടും കേരളവും അതിര്‍ത്തി മാത്രം അല്ല ഒരു സംസ്‌കാരം തന്നെ പങ്കിടുന്നുണ്ട്. ജനങ്ങളുടെ വികസനവും ആരോഗ്യരംഗത്തെയും വിദ്യാഭ്യാസ രംഗത്തേയും പുരോഗതിയും ഇരു സംസ്ഥാനങ്ങളുടെയും നയമാണ്. സംഗീതത്തിലും ക്ലാസിക് കലകളിലും നാം രണ്ട് ജനതയും താല്‍പ്പര്യം പ്രകടിപ്പിക്കുന്നു. നമ്മുടെ ഭാഷപരമായ സാമ്യത ചെറുപ്പകാലം മുതല്‍ തന്നെ മലയാള സിനിമയില്‍ പ്രവര്‍ത്തിക്കുന്നതിനും എന്നെ സഹായിച്ചിട്ടുണ്ട് - കമല്‍ഹാസന്‍ പറഞ്ഞു. 


വൈക്കം സത്യഗ്രഹത്തില്‍ പെരിയാര്‍ ഇവി രാമസ്വാമി നായിക്കരുടെ പങ്ക് പരാമര്‍ശിച്ച കമല്‍. തുടര്‍ന്ന് ഇഎംഎസിന്റെ നേതൃത്വത്തിലുള്ള ആദ്യത്തെ സര്‍ക്കാരിനെയും കുറിച്ച് പറഞ്ഞു. കോവിഡ് കാലത്തെ കേരളത്തിന്റെ പ്രതിരോധപ്രവര്‍ത്തനങ്ങളും ചൂണ്ടിക്കാട്ടി. കേരളത്തിന്റെ എല്ലാം നേട്ടവും അവതരിപ്പിക്കുന്ന ഇത്തരം ഒരു പരിപാടി വീണ്ടും കേരളത്തില്‍ നിന്നും പഠിക്കാനുള്ള അവസരമാണ് തനിക്ക് നല്‍കുന്നത് എന്നും കൂട്ടിച്ചേര്‍ത്തു.