ഭാര്യയുടെ അമ്മാവനെ കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ
വിഴിഞ്ഞം: ഭാര്യയെ നിരന്തരം മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്നത് വിലക്കിയ വിരോധത്തിൽ ഭാര്യയുടെ മാതൃസഹോദരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. കരുംകുളം കൊച്ചുപള്ളി പറമ്പ് പുരയിടത്തിൽ ബർക്കുമൻസിനെ (57) കൊലപ്പെടുത്തിയ കേസിൽ വലിയതുറ സ്വദേശി രഞ്ജിത്തിനെയാണ് (34) കാഞ്ഞിരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 21 നായിരുന്നു സംഭവം. ഭാര്യയുമായി രഞ്ജിത്ത് വഴക്കുണ്ടാക്കിയത് ബർക്കുമൻസ് ചോദ്യം ചെയ്യുകയും പറഞ്ഞുവിലക്കുകയും ചെയ്തിരുന്നു.
അതിൽ ബർക്കുമൻസിനോട് വിരോധം തോന്നിയ പ്രതി മത്സ്യബന്ധനം കഴിഞ്ഞ് എത്തി വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ബർക്കുമാൻസിന്റെ മുഖത്തും തലയിലും ഇടിച്ചും ചവിട്ടിയും കല്ല് കൊണ്ട് തലക്കടിച്ചും ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ബർക്കുമൻസ് കഴിഞ്ഞ 23ന് മരിച്ചു.
സംഭവത്തിന് ശേഷം ഒളിവിൽ പോയ രഞ്ജിത്തിനെ കാഞ്ഞിരംകുളം പൊലീസ് ഇൻസ്പെക്ടർ അജിചന്ദ്രന്റെ നേതൃത്വത്തിൽ എ.എസ്.ഐ റോയി, എസ്.സി.പി.ഒ വിമൽകുമാർ, വിമൽരാജ്, ദിൻഷാ എന്നിവരടങ്ങുന്ന സംഘം വലിയതുറയിൽനിന്ന് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.