09 May 2024 Thursday

അത്യാധുനിക യന്ത്രങ്ങൾ പണിനിർത്തി, ദുരിതങ്ങളുടെ നടുവിൽ ആലപ്പുഴ മെഡിക്കൽ കോളേജും രോഗികളും

ckmnews

ആലപ്പുഴ : ദിവസേന നൂറ് കണക്കിന് രോഗികളെത്തുന്ന ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ സ്തനാര്‍ബുദ ചികിത്സക്കുള്ള മാമോഗ്രാം, സിടി സ്കാന‍ര്‍ എന്നിവ പ്രവര്‍ത്തിക്കാതായിട്ട് ഒരു വര്‍ഷത്തിലധികമായി. ഹൃദ്രോഗ വിഭാഗത്തിലെ ഹാര്‍ട്ട് ലങ് യന്ത്രം പ്രവര്‍ത്തനം പുനരാരംഭിച്ചത് ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ്. മെഡിക്കൽ കോളേജിൽ സൌകര്യങ്ങളില്ലാത്തതിനാൽ വന്‍തുക മുടക്കി സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് രോഗികള്‍. 

സ്വകാര്യമേഖലയില്‍ മള്‍ട്ടി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളില്ലാത്ത ജില്ലയാണ് ആലപ്പുഴ. അത് കൊണ്ട് തന്നെ ദേശീയപാതയോരത്തോട് ചേർന്ന്  കിടക്കുന്ന വണ്ടാനം മെഡിക്കല്‍ കോളേജാണ് വിദഗ്ധ ചികിത്സക്ക് ജനങ്ങളുടെ ഏക ആശ്രയം. പക്ഷേ പല വകുപ്പുകളിലും അത്യാധുനിക ചികിത്സാ സംവിധാനങ്ങൾ പണിമുടക്കിലാണ്. ഒന്നുകിൽ കാലാവധി കഴിഞ്ഞത്, അതല്ലെങ്കില്‍ കേടായ നിലയിലാണ് ഉപകരണങ്ങൾ. സ്തനാര്‍ബുദ ചികിത്സക്കുള്ള മാമോഗ്രാം രണ്ട് വര്‍ഷമായി പ്രവർത്തന രഹിതമാണ്. നിലവില്‍ 1500 രൂപ മുടക്കി സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് രോഗികൾ. 

മറ്റ് വകുപ്പുകളിലും ഇതേ അവസ്ഥ തന്നെ. രണ്ട് സിടി സ്കാനറില്‍ ഒരെണ്ണം കേടായിട്ട് വര്‍ഷം ഒന്ന് കഴിഞ്ഞു. കാന്‍സര്‍ കെയർ സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള സിടി സ്കാനറാണ് പ്രവര്‍ത്തനഹരിതമായത്. ഇപ്പോള്‍എസ്ബിഐയുമായി സഹകരിച്ച് പുതിയവ സ്ഥാപിക്കാന്‍ നടപടികൾ  തുടങ്ങിയിട്ടേയുള്ളു. ഹൃദ്രോഗ വിഭാഗത്തിലെ ഹാര്‍ട് ലങ്ങിന്‍റെ പ്രവര്‍ത്തനം ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം അടുത്തിടെയാണ്  പുനരരാരംഭിക്കാനായത്. രോഗികളുടെ ബാഹുല്യം കണക്കിലെടുത്ത് 150 കോടി രൂപ മുടക്കി പുതിയഹാര്‍ട്ട് ലങ് യൂണിറ്റ് വാങ്ങാന്‍ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. പക്ഷെ ചുവപ്പ് നാടകള്‍ ഒന്നൊന്നായി അഴിച്ച് ഇതെന്ന് സ്ഥാപിക്കാന്‍ കഴിയുമെന്നതാണ് പ്രസക്തമായ ചോദ്യം.