09 May 2024 Thursday

മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി സര്‍ക്കാര്‍ വന്‍തുക പിഴയും ഒരു വര്‍ഷം വരെ തടവും

ckmnews


മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി സര്‍ക്കാര്‍. സര്‍ക്കാര്‍ ഓര്‍ഡിനന്‍സില്‍ കര്‍ക്കശ വ്യവസ്ഥകളാണ് ഉള്ളത്. റോഡിലും ജലാശയങ്ങളിലും മാന്യന്യം വലിച്ചെറിഞ്ഞാല്‍ വന്‍തുക പിഴയും ഒരു വര്‍ഷം വരെ തടവും ലഭിക്കും. ഗവർണറുടെ അനുമതി ലഭിക്കുന്ന മുറക്ക് ഓർഡിനൻസ് നിലവിൽ വരും.

റോഡിലും ജലാശ‌യങ്ങളിലും ഉൾപ്പെടെ പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞാൽ 1000 രൂപ മുതൽ 50000 രൂപവരെ പിഴയീടാക്കുന്ന വ്യവസ്ഥ ചെയ്യുന്ന ഓർഡിനൻസാണ് സംസ്ഥാന സർക്കാർ പുറത്തിറക്കിയിരിക്കുന്നത്. മന്ത്രിസഭാ യോ​ഗത്തിലാണ് തീരുമാനമായത്. കൂടാതെ നൂറിലധികം ആളുകൾ പങ്കെടുക്കുന്ന പരിപാടികൾ മൂന്ന് ദിവസം മുൻപായി തദ്ദേശ സ്ഥാപനങ്ങളെ അറിയിച്ച് മാലിന്യസംസ്കരണത്തിന് ഫീസ് അടയ്ക്കണമെന്നും വ്യവസ്ഥയുണ്ട്. മാലിന്യ ശേഖരണത്തിനുള്ള യൂസർ ഫീ നൽകിയില്ലെങ്കിൽ പിഴ ഈടാക്കാം. ​


ഇനി മാലിന്യം ശേഖരിക്കുന്നതിന് മാസം തോറുമുള്ള യൂസർ ഫീ നൽകിയില്ലെങ്കിൽ മൂന്ന് മാസത്തിന് ശേഷം 50 ശതമാനം പിഴയോടെ ഈടാക്കാം. പൊതുസ്ഥലത്ത് മാലിന്യപ്രശ്നം ഉണ്ടായാൽ തദ്ദേശ സെക്രട്ടറിയോ ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥനോ ഉത്തരവാദിയാകും. നിർദേശങ്ങൾ പാലിക്കാത്ത തദ്ദേശ സ്ഥാപനങ്ങൾക്കെതിരെയും സംസ്ഥാന സർക്കാർ പിഴ ചുമത്തും. അതുകൂടാതെ പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞാലോ കത്തിച്ചാലോ 5000 രൂപ പിഴയും 15 ദിവസത്തിനകം പിഴ അടച്ചില്ലെങ്കില്‍ നിയമനടപടികൾക്ക് വിധേയമാക്കുകയും ചെയ്യും.

കൂടാതെ മാലിന്യ നിര്‍മാര്‍ജനത്തില്‍ വീഴ്ച വരുത്തുന്ന തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്കെതിരെ നടപടിയുണ്ടാകും. ജലാശയങ്ങളിലേക്കു മാലിന്യം വലിച്ചെറിഞ്ഞാലോ മലിനജലം തള്ളിയാലോ ജാമ്യമില്ലാ കുറ്റമായി കണക്കാക്കും. ഇത്തരം പ്രവർത്തികൾ ചെയ്യുന്നവർക്കെതിരെ 10,000 രൂപ മുതൽ 50,000 രൂപ വരെ പിഴയും 6 മാസം മുതൽ ഒരു വർഷം വരെ തടവുശിക്ഷയും ലഭിക്കുന്ന വകുപ്പുകൾ ഉൾപ്പെടുത്തിയാകും നടപടിയെടുക്കുക. വാണിജ്യസ്ഥാപനങ്ങളുടെ പരിസരത്ത് മാലിന്യം വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്താൽ 5000 രൂപ പിഴയീടാക്കും. നിയമവിരുദ്ധമായി മാലിന്യം കൊണ്ടുപോകുന്ന വാഹനങ്ങൾ കണ്ടുകെട്ടാനും വ്യവസ്ഥയുണ്ട്.