09 May 2024 Thursday

വാല്‍പ്പാറയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി സഫര്‍ഷായ്ക്ക് ഇരട്ട ജീവപര്യന്തം

ckmnews



വാല്‍പ്പാറ കൊലക്കേസ് പ്രതി സഫര്‍ഷായ്ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. സഫര്‍ഷാ 2.50 ലക്ഷം രൂപ പിഴയായി അടയ്ക്കണമെന്നും എറണാകുളം പോക്‌സോ കോടതി വിധിച്ചു. 2020 ജനുവരിയിലാണ് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പ്രതി കുത്തിക്കൊലപ്പെടുത്തിയത്. വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ശേഷം കാറില്‍ വച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

പോക്‌സോ കേസിലും കൊലപാതകത്തിനുമാണ് ജീവപര്യന്തം ശിക്ഷ നല്‍കിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍, തെളിവുനശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് അഞ്ച് വര്‍ഷം വീതവും കോടതി ശിക്ഷ വിധിക്കുകയായിരുന്നു.

മരട് സ്വദേശിയായ പെണ്‍കുട്ടിയെ മോഷ്ടിച്ച കാറില്‍ കടത്തിക്കൊണ്ടുപോയ സഫര്‍ ഷാ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി മൃതദേഹം കേരള തമിഴ്‌നാട് അതിര്‍ത്തിയിലെ തോട്ടത്തില്‍ ഉപേക്ഷിക്കുയായിരുന്നു. പിന്നീട് വാല്‍പാറയ്ക്ക് സമീപംവച്ച് കാര്‍ തടഞ്ഞാണ് സഫര്‍ഷായെ പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്ലപ്പെടുമ്പോള്‍ പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്നു. പ്രണയത്തില്‍ നിന്നും പെണ്‍കുട്ടി പിന്മാറാന്‍ ശ്രമിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി പറഞ്ഞിരുന്നു.