09 May 2024 Thursday

പത്ത് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ കുറ്റക്കാരന് 91 വര്‍ഷം കഠിനതടവ്

ckmnews



പത്ത് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ കുറ്റക്കാരന് 91 വര്‍ഷം കഠിനതടവ്. കാട്ടാക്കട അതിവേഗ പോക്‌സോ കോടതി ജഡ്ജി ജഡ്ജി എസ്. രമേശ് കുമാറാണ് ശിക്ഷ വിധിച്ചത്. 2,10,000 രൂപ പിഴയും വിധിച്ചു. തിരുവല്ലം വില്ലേജില്‍ കോളിയൂര്‍ ചന്തയ്ക്ക് സമീപം മഹാത്മ അയ്യന്‍കാളി നഗറിലെ രതീഷി (36) നെയാണ് ശിക്ഷിച്ചത്. കേരളത്തില്‍ നിലവില്‍ പോക്സോ കേസില്‍ ഏറ്റവും വലിയ ശിക്ഷ വിധിക്കുന്ന രണ്ടാമത്തെ കേസാണിത്.

2018ല്‍ കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഫോണില്‍ ചിത്രങ്ങള്‍ കാണിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പ്രതി പത്ത് വയസുകാരിയെ വസങ്ങളോളം മൃഗീയമായി പീഡനത്തിന് ഇരയാക്കിയത്. പുറത്തുപറഞ്ഞാല്‍ വീണ്ടും ഉപദ്രവിക്കുമെന്നും പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ പിന്നീട് കുട്ടി വിവരം മാതാവിനോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. അമ്മ ചൈല്‍ഡ് ലൈനിന്റെ സഹായത്തോടെ മലയിന്‍കീഴ് പൊലീസില്‍ പരാതികൊടുക്കുകയും ചെയ്തു.

മലയിന്‍കീഴ് എസ്.എച്ച്.ഒ ആയ പി.ആര്‍. സന്തോഷ് ആണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വക്കേറ്റ് ഡി.ആര്‍ പ്രമോദ് ഹാജരായി. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 16 സാക്ഷികളെ വിസ്തരിച്ചു. 12 രേഖകള്‍ ഹാജരാക്കി. പോക്സോ കേസില്‍ നിലവില്‍ വിധിച്ചിട്ടുള്ള ഏറ്റവും വലിയ ശിക്ഷ 110 വര്‍ഷം ആണ്.