09 May 2024 Thursday

കോ‍ഴിക്കോട്ടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാ‍ഴ്ചയും അവധി

ckmnews



നിപ വൈറസിനെതിരായ ജാഗ്രതാ നടപടികളുടെ ഭാഗമായി കോ‍ഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാ‍ഴ്ചയും അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ, മദ്രസ, അംഗനവാടി എന്നിവയ്ക്കും അവധി ബാധകമാണ്. പി എസ് സി, യൂണിവേഴ്സിറ്റി പരീക്ഷകൾക്ക് മാറ്റമുണ്ടാവില്ല.


വ്യാ‍ഴവും വെള്ളിയും നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു.

അതേസമയം, നിപയെ പ്രതിരോധിക്കുന്നതിന് സർക്കാർ ജാഗ്രതയോടെയുള്ള പ്രവർത്തനമാണ് നടത്തിവരുന്നതെന്നു മന്ത്രി വീണ ജോർജ്. രോഗലക്ഷണങ്ങൾ ഇല്ലാത്തവരിൽ നിന്ന് നിപ വൈറസ് മറ്റൊരാളിലേക്ക് പകരില്ലെന്നും കോഴിക്കോട് ജില്ലയിൽ എല്ലാവരും സർജിക്കൽ മാസ്ക് ധരിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു. നിയമസഭയിൽ ചട്ടം 300 പ്രകാരമുള്ള പ്രസ്താവന നടത്തുകയായിരുന്നു മന്ത്രി.


അതുപോലെ അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കണമെന്നും രോഗലക്ഷണങ്ങൾ ഉള്ള കുട്ടികളെ സ്കൂളിൽ അയക്കരുതെന്നും മന്ത്രി വ്യക്തമാക്കി.വവ്വാൽ അല്ലാതെ മറ്റൊരു സസ്തനിയിൽ നിന്നും രോഗം പടരുന്നതായി കണ്ടെത്തിയിട്ടില്ല. കോഴിക്കോട് വവ്വാലിന്റെ സാന്നിധ്യമുള്ള സ്ഥങ്ങളിലെ തെങ്ങ്, പന ഇവയിൽ നിന്നുള്ള ഒന്നും തന്നെ ഉപയോഗിക്കാൻ പാടില്ല.വവ്വാലിൽ മാത്രമാണ് നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടുള്ളത്.അതുകൊണ്ടു തന്നെ മറ്റ് മൃഗങ്ങളുടെ ഇറച്ചി നന്നായി വേവിച്ച് കഴിക്കാമെന്നും മന്ത്രി പറഞ്ഞു.

ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്:


വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 16ന് അവധി

നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ജാഗ്രതാ മുൻകരുതലുകളുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (അങ്കണവാടി,മദ്രസകൾ, ടൂഷൻ സെൻററുകൾ ഉൾപ്പെടെ) സെപ്റ്റംബർ 16നും അവധി പ്രഖ്യാപിച്ചു. നേരത്തെ ഇന്നും നാളെയും അവധി (സെപ്റ്റംബർ 14,15) പ്രഖ്യാപിച്ചിരുന്നു. യൂണിവേഴ്സിറ്റി, പി.എസ്.സി പരീക്ഷകൾക്ക് മാറ്റമില്ല. ഈ ദിവസങ്ങളിൽ ജില്ലയിലെ എല്ലാ ട്യൂഷൻ സെന്ററുകളും, കോച്ചിങ്ങ് സെന്ററുകളും പ്രവർത്തിക്കുവാൻ പാടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈൻ ക്ലാസ്സുകൾ ഒരുക്കാം.

ഈ ദിവസങ്ങൾ അവധിആഘോഷങ്ങൾക്കുള്ള അവസരമാകരുത്..

ആനാവശ്യ യാത്രകൾ, ഒത്തുചേരലുകൾ നിർബന്ധമായും ഒഴിവാക്കുക.

ജാഗ്രതയാണ് പ്രതിരോധം