09 May 2024 Thursday

ഈ വർഷം ഇതുവരെ ലഭിച്ചത് 1440 പരാതികൾ; സംസ്ഥാനത്ത് ഓൺലൈൻ ലോൺ തട്ടിപ്പുകൾ പെരുകുന്നു

ckmnews


സംസ്ഥാനത്ത് ഓൺലൈൻ ലോൺ തട്ടിപ്പുകൾ പെരുകുന്നുവെന്ന്‌ സൈബർ സെൽ. ഈ വർഷം ഇതുവരെ 1440 പരാതികളാണ് ലഭിച്ചത്. തട്ടിപ്പിനിരയാകുന്നവരിൽ ഭൂരിഭാഗവും സ്ത്രീകളാണെന്നും സൈബർ സെൽ വ്യക്തമാക്കുന്നു. കൊച്ചിയിലെ കൂട്ട ആത്മഹത്യക്ക് കാരണം ലോൺ കെണിയാണെന്ന പരാതിക്ക് പിന്നാലെയാണ് ആശങ്കപ്പെടുത്തുന്ന കണക്കുകൾ പുറത്തുവരുന്നത്.

കേരളത്തിൽ ഈ വർഷം ഇതുവരെ പൊലീസിന് ലഭിച്ചത്‌ 14897 ഓൺലൈൻ തട്ടിപ്പ് പരാതികൾ. ഇതിൽ പത്ത് ശതമാനവും ലോൺ ആപ്പുകളെ സംബന്ധിച്ചുള്ളതാണ്. പ്രതിസന്ധി ഘട്ടങ്ങളിൽ ഇന്റനെറ്റിൽ ലോൺ എന്ന് തിരഞ്ഞാൽ ആപ്പുകളുടെ പരസ്യമെത്തും. ഫോണിലെ ലൊക്കേഷനും, കോണ്ടാക്റ്റും, ഫോട്ടോസും പങ്കിടാൻ അനുവാദം നൽകുന്നതോടെ സെക്കന്റുകൾക്കുള്ളിൽ ലോൺ റെഡി. തിരിച്ചടവ്‌ മുടങ്ങിയാലും, ചിലപ്പോൾ തിരിച്ചടവ് പൂർത്തിയാക്കിയാൽ പോലും പണം ആവശ്യപ്പെട്ട് ലോൺ ആപ്പുകാർ ഭീഷണിപ്പെടുത്തും. പണം നൽകിയില്ലെങ്കിൽ അശ്ലീലചിത്രങ്ങളിൽ മുഖം മോർഫ് ചെയ്ത്‌ സുഹൃത്തുക്കൾക്ക് അയച്ചുകൊടുക്കും. ഈ ചതിയിൽ പെടുന്നവരിൽ അധികവും സ്ത്രീകളാണ്. അതേസമയം സഹകരണ ബാങ്കുകളും, തൊഴിലാളി സംഘങ്ങളും സജീവമായതിനാൽ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ഓൺലൈൻ ലോൺ തട്ടിപ്പ് വളരെ കുറവാണെന്നും സൈബർ പൊലീസ്‌ അറിയിക്കുന്നു. 25 പരാതികളിൽ പൊലീസ്‌ കേസ് രജിസ്റ്റർ ചെയ്ത്‌ അന്വേഷണം നടത്തിവരുന്നുണ്ട്. എന്നാൽ അന്വേഷണം പലപ്പോഴും സാങ്കേതിക പരിമിതികളിൽ തട്ടി പൂർത്തിയാക്കാനാവില്ല.


അത്യാവശ്യത്തിന് പണമൊപ്പിക്കാൻ എടുക്കുന്ന ഓൺലൈൻ ലോണുകൾ ജീവൻ തന്നെ കവർന്നെടുക്കുന്നതാണ് നിലവിലെ കാഴ്ച. ഇത്തരം ഇടപാടുകളിൽ അതീവ ശ്രദ്ധ വേണം. ഒപ്പം നിയമനടപടികൾ ശക്തമാക്കുക കൂടിയാണ് തട്ടിപ്പുകൾ നിയന്ത്രിക്കാനുള്ള പോംവഴി.