09 May 2024 Thursday

കടമക്കുടിയിലെ കൂട്ട ആത്മഹത്യയില്‍ വീണ്ടും ഭീഷണിയെന്ന് പരാതി ലോണ്‍ ആപ്പിനെതിരെ കേസെടുത്ത് പൊലീസ്

ckmnews

കടമക്കുടിയിലെ കൂട്ട ആത്മഹത്യയില്‍ വീണ്ടും ഭീഷണിയെന്ന് പരാതി


ലോണ്‍ ആപ്പിനെതിരെ കേസെടുത്ത് പൊലീസ്


കൊച്ചി കടമക്കുടിയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഓണ്‍ലൈന്‍ ലോണ്‍ ആപ്പിനെതിരെ കേസെടുത്ത് പൊലീസ്. വരാപ്പുഴ പൊലീസിന്റേതാണ് നടപടി. മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഉപയോഗിച്ച് വീണ്ടും കുടുംബത്തിന് നേരെ ഭീഷണി ഉണ്ടാകുന്നുണ്ടെന്നാണ് പരാതി.


കടമക്കുടി മാടശ്ശേരി നിജോ (39) ഭാര്യ ശില്‍പ, മക്കള്‍ ഏബല്‍ (7), ആരോണ്‍(5) എന്നിവരെയാണ് കഴിഞ്ഞദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്. നിജോയും ഭാര്യയും തൂങ്ങി മരിച്ച നിലയിലും എബലും ആരോണും വിഷം ഉള്ളില്‍ ചെന്ന് കട്ടിലില്‍ മരിച്ച് കിടക്കുന്ന നിലയിലുമായിരുന്നു.


മരണത്തിന് ശേഷവും ശില്പയുടെ മോര്‍ഫ് ചെയ്ത ചിത്രത്തിനൊപ്പം ചില ഓഡിയോ സന്ദേശങ്ങളും ബന്ധുക്കളുടെ ഫോണിലേക്ക് എത്തുന്നുണ്ട്. ശ്രീലങ്കയില്‍ രജിസ്റ്റര്‍ ചെയ്ത നമ്പരില്‍ നിന്നാണ് കോള്‍ വരുന്നത്. ലിജോയുടെയും ഭാര്യയുടെയും ഫോണ്‍ പൊലീസ് ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചു.


ഡിസൈന്‍ ജോലിക്കാരനായ നിജോയെ ജോലിക്ക് വിളിക്കാനായി അയല്‍വാസി തമ്പി രാവിലെ വീട്ടുമുറ്റത്തെത്തി നിജോയെ വിളിച്ചെങ്കിലും കേട്ടില്ല. പിന്നാലെ താഴത്തെ നിലയില്‍ താമസിക്കുന്ന നിജോയുടെ അമ്മയുടെ സഹായത്തോടെ വിളിച്ചു. ഒടുവില്‍ മുകളിലെത്തി മുറിയുടെ വാതില്‍ തള്ളി തുറന്നപ്പോഴാണ് നാല് പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.