09 May 2024 Thursday

ക്രിമിനൽ ഗുഢാലോചനയിൽ അന്വേഷണം പരിഗണിക്കാം സോളാർ ചർച്ചക്കിടെ സഭയിൽ മുഖ്യമന്ത്രിയുടെ നിർണായക പ്രഖ്യാപനം

ckmnews

ക്രിമിനൽ ഗുഢാലോചനയിൽ അന്വേഷണം പരിഗണിക്കാം


സോളാർ ചർച്ചക്കിടെ സഭയിൽ മുഖ്യമന്ത്രിയുടെ നിർണായക പ്രഖ്യാപനം


തിരുവനന്തപുരം: സോളാർ വിഷയത്തിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മറുപടി നൽകി സംസാരിക്കവെ 'ഗൂഢാലോചന' വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിർണായക പ്രഖ്യാപനം. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ ലൈംഗിക ആരോപണമടക്കമുയർന്ന പരാതിക്കാരിയുടെ കത്തുമായി ബന്ധപ്പെട്ട 'ഗൂഢാലോചന' അന്വേഷിക്കുന്നത് പരിഗണിക്കാമെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയത്. ഗുഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാൽ സർക്കാർ അത് പരിഗണിക്കാമെന്നാണ് പിണറായി വിജയൻ വ്യക്തമാക്കിയത്. സോളാർ വിഷയത്തിൽ സഭയിൽ സംസാരിക്കവെ വിഷയത്തിൽ ഉമ്മൻ ചാണ്ടിക്കെതിരെ ക്രിമിനൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടികാട്ടിയതിന് മറുപടിയായാണ് അന്വേഷണത്തിന് സർക്കാർ തയ്യാറാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്.


'ക്രിമിനൽ ഗൂഢാലോചന തുടങ്ങുന്നത് പരാതിക്കാരി മുഖ്യമന്ത്രിയെ കണ്ടതിന് ശേഷം': വി ഡി സതീശൻ


അതേസമയം വസ്തുതയുമായി ബന്ധമില്ലാത്ത വിചിത്ര ആരോപണങ്ങളെന്ന് സോളാർ വിഷയത്തിൽ പ്രതിപക്ഷം ഉന്നയിക്കുന്നതെന്ന് മുഖ്യമന്ത്രി മറുപടിയിൽ പറഞ്ഞു. സതീശനും വിജയനും തമ്മിൽ വ്യത്യാസം ഉണ്ട്. ദല്ലാളിനെ നന്നായി അറിയുക യു ഡി എഫിനാണ്. കേരള ഹൗസിൽ ബ്രേക് ഫാസ്റ്റ് കഴിക്കുന്നതിനിടെ ദല്ലാളിനോട് ഇറങ്ങി പോകാൻ പറഞ്ഞ ആളാണ് താൻ. അത് പറയാൻ വിജയന് മടിയില്ലെന്നും ദല്ലാൾ തന്റെ അടുത്തു വന്നു എന്നത് ആരോക്കെയോ ചേർന്ന് ആവശ്യത്തിന് വേണ്ടി കെട്ടി ചമച്ച കഥയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തന്റെ അടുത്ത് വരാൻ അയാൾക്ക് മാനസിക അവസ്ഥ ഉണ്ടാകില്ല. മറ്റ് പലയിടത്തും പോകും. അത്ര പെട്ടെന്ന് തന്റെ അടുത്ത് വരാനുള്ള മാനസിക നില ദല്ലാളിന് ഉണ്ടാകുമെന്ന് കരുതുന്നില്ല. മറ്റു പലയിടത്തും പോകുമെങ്കിലും പരാതി വരുന്നത് അധികാരത്തിൽ വന്ന് മൂന്നാം മാസമാണ്. താൻ പ്രത്യേക താല്പര്യം കാണിച്ചു എന്നത് ശരിയല്ല. സോളാർ വിഷയം രാഷ്ട്രീയ താല്പര്യത്തോടെ കൈകാര്യം ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.


സി ബി ഐ റിപ്പോർട്ട് സർക്കാരിന്റെ പക്കൽ ഇല്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി. സോളാറിൽ ഉപ്പ് തിന്നവർ വെള്ളം കുടിക്കട്ടെ എന്നാണ് ആദ്യം മുതലുള്ള നിലപാട്. ഉമ്മൻചാണ്ടിക്കെതിരെ മുൻപ് ആരോപണം ഉന്നയിച്ചത് മുൻ ചീഫ് വിപ്പ് പി സി ജോർജ്ജാണ്. പാതിരാത്രിയിൽ പരാതിക്കാരിയെ വിളിച്ചു സംസാരിച്ചത് കോൺഗ്രസ് ഭരണഘടന അല്ലല്ലോ എന്ന് ചോദിച്ചത് ഞങ്ങളല്ല. വേട്ടയാടലിന്റെ ചരിത്രം പറഞ്ഞാൽ യു ഡി എഫിനു അത്ര സുഖമാകുമോ എന്നും പി ടി ചാക്കോ മുതൽ ഉള്ള ചരിത്രം പറഞ്ഞ് മുഖ്യമന്ത്രിയുടെ മറുപടി നൽകി. ആരെയും വേട്ടയാടിയിട്ടില്ല. ലഭ്യമല്ലാത്ത റിപ്പോർട്ടിന്റെ പേരിൽ അന്വേഷണത്തിനു പ്രയാസമാണ്. റിപ്പോർട്ടിൽ നിയമ പരിശോധന നടത്താമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ചർച്ചകൾക്കൊടുവിൽ പ്രതിപക്ഷത്തിന്റെ പ്രമേയം സഭ തള്ളി.