09 May 2024 Thursday

നന്ദന്‍കോട് കൂട്ടക്കൊലക്കേസ്; കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് പ്രതി കേദല്‍; ആവശ്യം തള്ളി കോടതി

ckmnews



അച്ഛനേയും അമ്മയേയും സഹോദരിയേയും അടക്കം നാല് പേരെ കൊലപ്പെടുത്തിയ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന പ്രതി കേദല്‍ ജിന്‍സണ്‍ രാജയുടെ ആവശ്യം തള്ളി കോടതി. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. കൊലപാതകം നടത്തുമ്പോള്‍ പ്രതി മാനസികരോഗത്തിന് ചികിത്സയിലായിരുന്നോ എന്ന് അന്വേഷിക്കാന്‍ പൊലീസിന് കോടതി നിര്‍ദേശം നല്‍കി.

കേദല്‍ വര്‍ഷങ്ങളായി മനോരോഗത്തിന് ചികിത്സയിലാണെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചില്ല. കൊലപാതകം നടക്കുമ്പോള്‍ കേദല്‍ മനോരോഗത്തിന് ചികിത്സയിലായിരുന്നു എന്നതിന് തെളിവുകള്‍ ഹാജരാക്കാനും പ്രതിഭാഗത്തിനായില്ല. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം ഇത് വിശ്വസിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. തുടര്‍ന്നാണ് കൊലപാതകം നടക്കുമ്പോള്‍ കേദല്‍ ചികിത്സയിലായിരുന്നോ എന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പൊലീസിന് കോടതി നിര്‍ദേശം നല്‍കിയത്.

2017 ഏപ്രില്‍ മാസമാണ് നാടിനെ നടുക്കിയ കൂട്ടക്കൊല നടന്നത്. ബെയ്ന്‍സ് കോംപൗണ്ടിലെ 117-ാം നമ്പര്‍ വീട്ടില്‍ പ്രഫസര്‍ രാജ തങ്കം, ഭാര്യ ഡോ ജീന്‍പത്മ, മകള്‍ കരോളിന്‍, ബന്ധുവായ ലളിത എന്നിവരാണ് കൊല്ലപ്പെട്ടത്. വീട്ടില്‍ നിന്ന് പുക ഉയരുന്നതു കണ്ട നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി. മൃതദേഹങ്ങള്‍ പുഴുവരിച്ച നിലയിലായിരുന്നു. ഇവരുടെ മകന്‍ കേദലിനെ കാണാതായത് പൊലീസില്‍ സംശയമുണ്ടാക്കി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കേദലിനെ പിടികൂടുകയായിരുന്നു.