09 May 2024 Thursday

ആലുവയിൽ 8 വയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതി കുട്ടിയുടെ വീട്ടിലെത്തിയത് മോഷണത്തിനെന്ന് പൊലീസ്

ckmnews



കൊച്ചി: പ്രതി കുട്ടിയുടെ വീട്ടിലെത്തിയത് മോഷണത്തിനെന്ന് എറണാകുളം റൂറൽ എസ് പി വിവേക് കുമാർ. ഇതിനിടെയിലാണ് കുട്ടിയെ എടുത്തുകൊണ്ടു പോയി ലൈംഗിക പീഡിപ്പിച്ചത്. കേസിൽ നിലവിൽ ഒരു പ്രതി മാത്രമാണ് ഉള്ളതെന്നും റൂറൽ എസ് പി അറിയിച്ചു. ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. രാവിലെ ആശുപത്രിയിലെത്തി പൊലീസ് കുട്ടിയുടെയും ഡോക്ടറുടെയും മൊഴിയെടുത്തു. പ്രതി ക്രിസ്റ്റൽ രാജിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.

ഇതര സംസ്ഥാന തൊഴിലാളികളുടെ മകളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു ക്രൂരമായി കൊന്നുതള്ളിയത്തിന്റെ നടുക്കം മാറുംമുൻപാണ് ആലുവയിൽ നിന്ന് വീണ്ടും ഞെട്ടിപ്പിക്കുന്ന വാർത്ത എത്തിയത്. വീട്ടിൽ ഉറങ്ങിക്കിടന്ന എട്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയാണ് ക്രൂര ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. ചാത്തൻപുറത്ത് താമസിക്കുന്ന അതിഥി തൊഴിലാളികളുടെ മകളെയാണ് അർദ്ധരാത്രി ഉറങ്ങിക്കിടന്നപ്പോൾ തട്ടിക്കൊണ്ടുപോയത്. അമ്മയും കുട്ടിയുടെ സഹോദരിമാരും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. 


തിരുവനന്തപുരം ചെങ്കൽ സ്വദേശി സതീഷ് എന്ന് വിളിക്കുന്ന ക്രിസ്റ്റൽ രാജ് മാത്രമാണ് നിലവില്‍ കേസിലെ പ്രതി. കുറ്റകൃത്യത്തിന് ശേഷം ആലുവ പാലത്തിന് താഴെയുള്ള കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കാനാണ് പ്രതി ശ്രമിച്ചത്. രാത്രിയോടെ ട്രെയിനിൽ കയറി രക്ഷപ്പെടാനായിരുന്നു ഇയാളുടെ ശ്രമം. പൊലീസിനെ കണ്ട് പുഴയിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു.