09 May 2024 Thursday

ആദിത്യ എൽ 1 ആദ്യ പഥം ഇന്ന് ഉയർത്തും; 18ന്‌ തൊടുത്തുവിടും, യാത്ര 125 ദിവസം

ckmnews

ആദിത്യ എൽ 1 ആദ്യ പഥം ഇന്ന് ഉയർത്തും; 18ന്‌ തൊടുത്തുവിടും, യാത്ര 125 ദിവസം 



സൗര രഹസ്യങ്ങൾ തേടിയുള്ള ഐഎസ്‌ആർഒ ദൗത്യം ആദിത്യ എൽ1 യാത്ര തുടങ്ങി. നാലുമാസം നീളുന്ന യാത്രയ്ക്കൊടുവിൽ ജനുവരി ആദ്യവാരം ലക്ഷ്യത്തിലെത്തും. ശ്രീഹരിക്കോട്ട സതീഷ്‌ധവാൻ സ്‌പേയ്‌സ്‌ സെന്ററിൽനിന്ന്‌ ശനി 11.50 നായിരുന്നു വിക്ഷേപണം. വിശ്വസ്‌ത റോക്കറ്റായ പിഎസ്‌എൽവി സി57 ആണ്‌ പേടകവുമായി കുതിച്ചത്‌. 1.04 മണിക്കൂർ നീണ്ട വിക്ഷേപണ പ്രക്രിയക്കൊടുവിൽ പേടകം ആദ്യ ഭൂഭ്രമണപഥത്തിലെത്തി. ചാന്ദ്രയാൻ 3 വിജയത്തിനുശേഷം നടക്കുന്ന ആദിത്യ വിക്ഷേപണം,  ഇന്ത്യയുടെ ആദ്യ സൗരദൗത്യം കൂടിയാണ്‌. ഭൂമിയിൽനിന്ന്‌ 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ലഗ്രാഞ്ച് പോയിന്റ്‌ ഒന്നിൽനിന്നാണ്‌ പേടകം സൂര്യനെ നിരീക്ഷിച്ച്‌ വിവരങ്ങൾ ശേഖരിക്കുക.

24 മണിക്കൂർ കൗണ്ട്‌ഡൗൺ അവസാനിച്ചതിനുതൊട്ടുപിന്നാലെ സ്വയം നിയന്ത്രിത സംവിധാനം ചുമതല ഏറ്റെടുത്തതോടെയാണ്‌ സൗരയാത്രയ്ക്ക്‌ തുടക്കമായത്‌.   ഉച്ചയ്ക്ക്‌ 12.04 ഓടെ 235 കിലോമീറ്ററിനും 19,500 കിലോമീറ്ററിനും ഇടയിലുള്ള ദീർഘവൃത്തപഥത്തിൽ ആദിത്യ ഉറച്ചു. ആദ്യ പഥം ഉയർത്തൽ ഞായറാഴ്‌ച നടക്കും. 18ന്‌ അവസാന പഥം ഉയർത്തലോടെ പേടകത്തെ ലഗ്രാഞ്ച് പോയിന്റിലേക്ക്‌  തൊടുത്തുവിടും. സൂര്യന്റേയും ഭൂമിയുടേയും ഗുരുത്വാകർഷണ പരിധിയിൽപെടാത്ത മേഖലയാണിത്‌. തടസ്സങ്ങളില്ലാതെ 24 മണിക്കൂറും ഇവിടെനിന്ന്‌ സൂര്യനെ നിരീക്ഷിക്കാൻ കഴിയും.


അത്യാധുനികമായ ഏഴ്‌ പരീക്ഷണ ഉപകരണങ്ങളാണ്‌ ആദിത്യയിലുള്ളത്‌. സൂര്യനിലെ കാലാവസ്ഥ, വിവിധ മണ്ഡലങ്ങൾ,  സൗരവാതങ്ങളും അവയുടെ രൂപീകരണവും കൊറോണൽ മാസ്‌ ഇജക്ഷൻ, സൗരജ്വാലകളുടെ സ്വഭാവവും സഞ്ചാരവും തുടങ്ങിയവയെല്ലാം ഇവ പഠിക്കും.  പേടകത്തിന്‌ ഒരു തവണ സൂര്യനെ ചുറ്റാൻ 365 ദിവസം വേണ്ടിവരും. അഞ്ച്‌ വർഷവും രണ്ടുമാസവുമാണ്‌ ദൗത്യ കാലാവധി. ചൊവ്വ–-ചാന്ദ്ര ദൗത്യങ്ങൾക്കൊപ്പം നേരത്തെ പ്രഖ്യാപിച്ചിരുന്ന പര്യവേക്ഷണ പദ്ധതിയാണിത്‌.

കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്രസിങ്‌, ഐഎസ്‌ആർഒ ചെയർമാൻ ഡോ. എസ്‌ സോമനാഥ്‌, വിഎസ്‌എസ്‌സി ഡയറക്ടർ ഡോ. എസ്‌ ഉണ്ണികൃഷ്‌ണൻനായർ, എൽപിഎസ്‌സി ഡയറക്ടർ ഡോ. വി നാരായണൻ, ഷാർ ഡയറക്ടർ എ രാജരാജൻ തുടങ്ങിയവർ സന്നിഹിതരായി. മിഷൻ ഡയറക്ടറായി ഡോ. എസ്‌ ആർ ബിജു, പ്രോജക്ട്‌ ഡയറക്ടറായി നിഗർഷാജി എന്നിവർ പ്രവർത്തിച്ചു. ആദിത്യ എൽ1 വിജയത്തിന്‌ പിന്നിൽ പ്രവർത്തിച്ച എല്ലാവരേയും പ്രധാനമന്ത്രി നരേന്ദ്രമോദി, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ അഭിനന്ദിച്ചു.