09 May 2024 Thursday

സിനിമ കാണാനെത്തിയ യുവതിയോട് മോശം പെരുമാറ്റം ചോദ്യം ചെയ്ത ഭർത്താവിനെയും പോലീസിനെയും അക്രമിച്ച സംഭവം :7 പേർ അറസ്റ്റിൽ

ckmnews

സിനിമ കാണാനെത്തിയ യുവതിയോട് മോശം പെരുമാറ്റം


ചോദ്യം ചെയ്ത ഭർത്താവിനെയും പോലീസിനെയും അക്രമിച്ച സംഭവം :7 പേർ അറസ്റ്റിൽ


ചേർത്തല: ചിത്രാഞ്ജലി തിയേറ്ററിൽവെച്ച് ദമ്പതിമാരെ ആക്രമിച്ച മൂന്നുപേർ അറസ്റ്റിൽ. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസുകാരെ ആക്രമിച്ചതിനു നാലുപേരെക്കൂടി അറസ്റ്റുചെയ്തു.കഞ്ഞിക്കുഴി പഞ്ചായത്ത് മൂന്നാംവാർഡ് വാരണം കാട്ടിപ്പറമ്പിൽ വീട്ടിൽ റെനീഷ് (കണ്ണൻ-31), നാലാംവാർഡ് എസ്.എൽ. പുരം കൈതവളപ്പിൽ മിഥുൻ രാജ് (മഹേഷ്-31), നാലാംവാർഡ് വാരണം കല്പകശ്ശേരി വീട്ടിൽ വിജിൽ വി. നായർ (32) എന്നിവരാണു ദമ്പതിമാരെ ആക്രമിച്ചതിനു പിടിയിലായത്.


മുഹമ്മ കുശാപ്പറമ്പ് വീട്ടിൽ ബിനോയ് (40), മുഹമ്മ പതിനാലാം വാർഡ് നന്ദൻ കരുവേലിവീട്ടിൽ ശരച്ചന്ദ്രൻ (20), പന്ത്രണ്ടാംവാർഡ് കളരിപ്പറമ്പിൽ വീട്ടിൽ സച്ചിൻ (കണ്ടപ്പൻ-29), പതിനാലാം വാർഡ് പൂപ്പള്ളി വീട്ടിൽ അനൂപ് (പാപ്പൻ-28) എന്നിവരാണു പോലീസിനെ ആക്രമിച്ചതിനു പിടിയിലായത്.


ദമ്പതിമാരെ ആക്രമിക്കുന്നെന്നറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പ്രതികളിലൊരാളെ തിയേറ്ററിനകത്തുകയറി തിരയുന്നതിനിടെ നാലുപേർ പോലീസിനെ ആക്രമിക്കുകയായിരുന്നു. എസ്.ഐ. ആന്റണിയുടെ കൈതിരിക്കുകയും കഴുത്തിനു കുത്തിപ്പിടിക്കുകയും ചെയ്തു. എന്നാൽ, പോലീസ് അക്രമികളെ കീഴ്പ്പെടുത്തി. 28-നു രാത്രി 9.30-ഓടെയാണു സംഭവം. സിനിമ കാണാനെത്തിയ ദമ്പതിമാരിൽ ഭാര്യയോടു പ്രതികൾ മോശമായി സംസാരിക്കുകയും ഇതു ചോദ്യംചെയ്ത ഭർത്താവിനെ ആക്രമിക്കുകയുമായിരുന്നു. വിവരമറിഞ്ഞെത്തിയ ചേർത്തല പോലീസ് രണ്ടുപേരെ പിടിച്ചു. രക്ഷപ്പെട്ട മൂന്നാമനെ 29-നാണു പിടിച്ചത്. രണ്ടുസംഘവും പരസ്പരം അറിയുന്നവരല്ല. ഒരു പ്രകോപനവുമില്ലാതെയാണു രണ്ടാമത്തെസംഘം പോലീസിനെ ആക്രമിച്ചത്


കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. എസ്.ഐ. മാരായ വി.ജെ. ആന്റണി, വി.ജെ. ബിജുമോൻ, ശ്യാം, സി.പി.ഒ. മാരായ സന്തോഷ്, സതീഷ് രഞ്ജിത്ത് എന്നിവർ ചേർന്നാണു പ്രതികളെ പിടികൂടിയത്.