09 May 2024 Thursday

ഓണക്കാലത്ത് റെക്കോര്‍ഡ് വില്‍പനയുമായി കണ്‍സ്യൂമര്‍ഫെഡ്; 'നടന്നത് 106 കോടിയുടെ വില്‍പ്പന'

ckmnews



കോഴിക്കോട്: ഓണക്കാലത്ത് 106 കോടിയുടെ റെക്കോര്‍ഡ് വില്‍പനയുമായി കണ്‍സ്യൂമര്‍ ഫെഡ്. 1500 ഓണച്ചന്തകളിലൂടെയും 175 ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളിലൂടെയുമാണ് കണ്‍സ്യൂമര്‍ഫെഡ് നേട്ടം കൈവരിച്ചത്. 106 കോടിയുടെ വില്‍പന നടന്നതില്‍ 50 കോടി സബ്‌സിഡി സാധനങ്ങളുടെയും 56 കോടി നോണ്‍സബ്സിഡി സാധനങ്ങളുടെയുമാണ്. വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതില്‍ കണ്‍സ്യൂമര്‍ഫെഡ് ഓണച്ചന്തകള്‍ പ്രധാന പങ്ക് വഹിച്ചുവെന്നും ഓണച്ചന്തകളിലെ വന്‍തിരക്കും  വില്‍പന വര്‍ധനവും ഇതാണ് തെളിയിക്കുന്നതെന്നും ചെയര്‍മാന്‍ എം. മെഹബൂബ് പറഞ്ഞു.



സംസ്ഥാന, ജില്ലാ, ഗ്രാമീണ തലത്തിലുള്ള ചന്തകള്‍ വഴി ഓഗസ്റ്റ് 19 മുതല്‍ 28 വരെ പത്തുദിവസം നീണ്ട വിപണിയിടപെടലാണ് ഓണക്കാലത്ത് നടത്തിയതെന്ന് കണ്‍സ്യൂമര്‍ഫെഡ് അധികൃതര്‍ അറിയിച്ചു. ''അവശ്യ സാധനങ്ങള്‍ക്ക് പുറമെ 10 ശതമാനം മുതല്‍ 40ശതമാനം വരെ വിലക്കുറവില്‍ മറ്റ് നിത്യോപയോഗസാധനങ്ങളും ലഭ്യമാക്കിയതോടെ ഓണച്ചന്തകള്‍ ഏറെ ആകര്‍ഷണീയമായി. ഒരു കുടുംബത്തിനാവശ്യമായ എല്ലാ ഇനങ്ങളും ഓണച്ചന്തകളില്‍ ഇത്തവണ ലഭ്യമായിരുന്നു. ഉത്രാടപാച്ചിലിന് പോലും എല്ലാ ആവശ്യസാധനങ്ങളും ലഭ്യമാക്കി കൊണ്ട് കണ്‍സ്യൂമര്‍ഫെഡിന്റെ ഓണച്ചന്തകള്‍ മികച്ചുനിന്നു. അരി ഉള്‍പ്പെടെ 13 ഇനങ്ങള്‍ സബ്‌സിഡി നിരക്കില്‍  ഓണച്ചന്തകളിലൂടെ ലഭ്യമാക്കി. ജയ, കുറുവ, മട്ട എന്നിവയ്ക്ക് മാര്‍ക്കറ്റില്‍ 45 മുതല്‍ 55 വരെ വിലയുള്ളപ്പോള്‍ കിലോയ്ക്ക് 25 രൂപയ്ക്കാണ് ജനങ്ങളിലേക്ക് എത്തിച്ചത്. 20 ലക്ഷം കുടുംബങ്ങളിലേക്കായ് 6000 ടണ്‍ അരിയാണ് ഓണച്ചന്തകളിലൂടെ ലഭ്യമായത്.'' 1200 ടണ്‍ പഞ്ചസാര, 500 ടണ്‍ ചെറുപയര്‍, 525 ടണ്‍ ഉഴുന്ന്, 470 ടണ്‍ കടല, 430  ടണ്‍ വന്‍പയര്‍, 425 ടണ്‍ തുവര, 450 മുളക്, 380 ടണ്‍ മല്ലി എന്നിവ ഓണക്കാല വിപണിയിലൂടെ വില്‍പന നടന്നതായി അധികൃതര്‍ അറിയിച്ചു. 12 ലക്ഷം പായ്ക്കറ്റ് വെളിച്ചെണ്ണയാണ് ഓണച്ചന്തകളിലൂടെ വില്‍പന നടത്തിയതെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.


നോണ്‍ സബ്‌സിഡി സാധനങ്ങള്‍ വിലക്കുറവില്‍ ലഭ്യമാക്കിയതോടൊപ്പം മില്‍മ, റെയ്ഡ്ക്കോ, ദിനേശ് തുടങ്ങി കേരളത്തിലെ വിവിധ സഹകരണസ്ഥാപനങ്ങളുടെ ഉല്പന്നങ്ങള്‍ക്കും വിപണി ലഭ്യമാക്കാന്‍ ഓണച്ചന്ത വഴി കഴിഞ്ഞു.' പൊതുവിപണിയില്‍ 1100 വില വരുന്ന 13 ഇനങ്ങള്‍ക്ക് സഹകരണ ഓണച്ചന്തകള്‍ വഴി ലഭ്യമാക്കിയത് 462 രൂപയ്ക്കാണെന്നും കണ്‍സ്യൂമര്‍ഫെഡ് അധികൃതര്‍ അറിയിച്ചു.