09 May 2024 Thursday

ഒരേസമയം പലസ്ഥലങ്ങളിൽ വടിവാൾ വീശി കവർച്ച; കോഴിക്കോട്ട് ഗുണ്ടാസംഘം അറസ്റ്റിൽ

ckmnews

ഒരേസമയം പലസ്ഥലങ്ങളിൽ വടിവാൾ വീശി കവർച്ച; കോഴിക്കോട്ട് ഗുണ്ടാസംഘം അറസ്റ്റിൽ


കോഴിക്കോട്∙ വെള്ളിയാഴ്ച രാത്രി നഗരത്തിൽ വടിവാൾ വീശി പൊലീസിനെയും പൊതുജനത്തെയും മണിക്കൂറോളം മുൻമുനയിൽ നിർത്തിയ ഗുണ്ടാസംഘം അറസ്റ്റിൽ. നിരവധി മോഷണ, പിടിച്ചുപറി കേസുകളിൽ പ്രതികളായ കൊടുവള്ളി വാവാട് സ്വദേശി സിറാജുദ്ദീൻ തങ്ങൾ (32), കാരപ്പറമ്പ് സ്വദേശി ക്രിസ്റ്റഫർ (29), പെരുമണ്ണ സ്വദേശി മുഹമ്മദ് അൻഷിദ് (21), വെള്ളിപറമ്പ് സ്വദേശി മുഹമ്മദ് സുറാഖത്ത് (22) എന്നിവരാണ് അറസ്റ്റിലായത്. കസബ പൊലീസും അസി. കമ്മിഷണർ ബിജുരാജിന്റെ കീഴിലുള്ള സിറ്റി ക്രൈം സക്വാഡും ചേർന്നാണ് പ്രതികളെ പിടികൂടിയത്. 

രണ്ടു സംഘങ്ങളായി തിരിഞ്ഞ്, നഗരത്തിൽ ഒരേ സമയം പല സ്ഥലങ്ങളില്‍ അക്രമം നടത്തി ഭീതി സൃഷ്ടിച്ച് കവർച്ച നടത്തുകയായിരുന്നു ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. സിറാജുദ്ദീൻ കൊലപാതക കേസിലെ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. മറ്റു പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായും പൊലീസ് അറിയിച്ചു.


വെള്ളിയാഴ്ച രാത്രി 9നാണ് സംഭവമുണ്ടായത്. ആനിഹാൾ റോഡിലൂടെ നടന്നുപോകുകയായിരുന്നയാളുടെ മൊബൈൽ ഫോണും പണമടങ്ങിയ പഴ്സും സംഘം കത്തിവീശി ഭീഷണിപ്പെടുത്തി പിടിച്ചുപറിച്ചു. തുടർന്ന് കോട്ടപറമ്പിലെ ബാറിൽ നിന്നും ഇറങ്ങിയ തിരുവനന്തപുരം സ്വദേശിയുടെ 2 പവൻ വരുന്ന സ്വർണമാലയും പഴ്സും കത്തിവീശി അക്രമിച്ച് പിടിച്ചുപറിച്ചു. ശേഷം മാവൂർ റോഡ് ശ്മശാനത്തിനു സമീപവും സമാനമായ രീതിയിൽ പഴ്സ് പിടിച്ചുപറിക്കാൻ ശ്രമിച്ചു. 


വിവരം അറിഞ്ഞെത്തിയ കൺട്രോൾ റൂം വാഹനത്തിന്റെ ബോണറ്റിൽ പ്രതികൾ വടിവാൾ കൊണ്ട് വെട്ടി. തുടർന്ന് കസബ സ്റ്റേഷൻ പരിധിയിലുള്ള വീട്ടിൽ അതിക്രമിച്ച് കടന്ന് വീട്ടുടമസ്ഥനെ കല്ലുകൊണ്ട് തലയ്ക്ക് അടിച്ചു പണം കവർന്നു. ഈ സമയം സ്ഥലത്തെത്തിയ കസബ പൊലീസിനുനേരെ പ്രതികൾ വടിവാൾ വീശി. പ്രതി സിറാജുദ്ദീനെ സംഭവസ്ഥലത്തു വച്ച് ബലപ്രയോഗത്തിലൂടെ പൊലീസ് പിടൂകൂടി. പ്രതികൾ സഞ്ചരിച്ച വന്ന വാഹനവും കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച പുലർച്ചെയാണ് അൻഷിദിനെ പുതിയറയിൽ വച്ച് ഓടിച്ചിട്ട് പിടികൂടിയത്. മറ്റു രണ്ടു പ്രതികളെ അവരുടെ വീടുകളിൽ വച്ച് അറസ്റ്റ് ചെയ്തു. കവർച്ച ചെയ്ത സ്വർണമാലയടക്കമുള്ളവയും കണ്ടെടുത്തു.