സംവിധായകൻ കിരൺ ജി നാഥിനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
സംവിധായകൻ കിരൺ ജി നാഥിനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
കൊച്ചി: ചലച്ചിത്ര സംവിധായകൻ കിരൺ ജി നാഥ് (48) പൊള്ളലേറ്റ് മരിച്ച നിലയിൽ. കരുവാറ്റ സ്വദേശിയായ ഇദ്ദേഹത്തെ യുസി കോളേജിനു സമീപമുള്ള ഇല്ലിക്കുള്ളത്തു വീട്ടിലാണ് പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുള്ളതായി ബന്ധുക്കൾ ആരോപിച്ചു.
ഭാര്യ ജയലക്ഷ്മിയാണ് ജോലി കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോൾ കിരണിനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടത്. ജയലക്ഷ്മി ജോലി ചെയ്യുന്ന പറവൂർ താലൂക്കിലെ കാർഷിക ഗ്രാമവികസന ബാങ്കിലെ ഭരണസമിതി അംഗങ്ങളായ പ്രാദേശിക കോൺഗ്രസ് നേതാക്കൾ മാനസികമായി പീഡിപ്പിക്കുന്നെന്ന് കാണിച്ചുകൊണ്ട് യുവതി പരാതി നൽകിയിരുന്നു. പരാതിയെ തുടർന്ന് ബാങ്ക് ഭരണസമിതി അംഗത്തിന്റെ സഹോദരന്റെ നേതൃത്വത്തിൽ ഒരു സംഘം അടുത്തിടെ കിരണിനെ മർദ്ദിച്ചെന്നും ഇതേത്തുടർന്ന് കിരണും ഭാര്യയും മാനസിക സമ്മർദ്ദത്തിലായിരുന്നെന്നും ബന്ധുക്കൾ പറഞ്ഞു.
2020-ൽ പുറത്തിറങ്ങിയ ‘കലാമണ്ഡലം ഹൈദരാലി’ ചിത്രത്തിന്റെ സംവിധായകനാണ് കിരൺ ജി നാഥ്. മൃതദേഹം ആലുവ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം സംസ്‌കരിച്ചു. ആലുവ ഈസ്റ്റ് പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.