റെയിൽവേ ട്രാക്കിന്റെ പരിസരങ്ങളിൽ സിസിടിവി സ്ഥാപിക്കും; പരിശോധന ശക്തമാക്കി പൊലീസ്
ട്രെയിനുകൾക്ക് നേരെ കല്ലേറുണ്ടായ പശ്‌ചാത്തലത്തിൽ പരിശോധന ശക്തമാക്കാൻ പൊലീസ്. റെയിൽവേ ട്രാക്കിന്റെ പരിസരങ്ങളിൽ സിസിടിവിയുൾപ്പടെ സ്ഥാപിച്ച് രഹസ്യ നിരീക്ഷണം നടത്തും.
ട്രെയിനുകൾക്ക് നേരെ തുടർച്ചയായി കല്ലേറുണ്ടാകുന്ന സാഹചര്യത്തിലാണ് നിരീക്ഷണം ശക്തമാക്കാൻ പൊലീസ് തീരുമാനിച്ചത്. റെയിൽവേ ട്രാക്കിന്റെ പരിസരങ്ങളിൽ പരിശോധനക്കായി CCTV ക്യാമറ സംവിധാനമൊരുക്കി. റെയിൽവേ ട്രാക്കിന് സമീപത്തുള്ള വീടുകൾ കേന്ദ്രീകരിച്ച് പൊലീസ് ഉദ്യോഗസ്ഥർ രഹസ്യ നിരീക്ഷണം നടത്തും. തീവണ്ടികളിലും കൂടുതൽ പൊലീസിനെ നിരീക്ഷണത്തിനായി വിന്യസിക്കും.
ചൊവ്വാഴ്ച കാസർകോട് ജില്ലയിൽ റെയില്‍വേ ട്രാക്കിന് സമീപം നടത്തിയ പരിശോധനയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട അമ്പതോളം പേരെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു. കഴിഞ്ഞ ദിവസം രാജധാനി എക്സ്പ്രസ്സിനു നേരെയുണ്ടായ കല്ലേറിൽ 10 വർഷം തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് ഹോസ്ദുർഗ് പൊലീസ് കേസെടുത്തത്. ഒരാഴ്ച്ചയ്ക്കിടെ അഞ്ച് ട്രെയിനുകള്‍ക്ക് നേരെയാണ് കല്ലേറുണ്ടായത്. തുടർച്ചയായി വിവിധ സ്ഥലങ്ങളിലുണ്ടായ കല്ലേറിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. കോയമ്പത്തൂര്‍ മംഗ്ലൂരു ഇന്റര്‍സിറ്റി ട്രെയിന്‍ കടന്നു പോകവെ കളനാട് തുരങ്കത്തിന് സമീപം റെയില്‍പാളത്തില്‍ ക്ലോസറ്റ് കഷണവും കല്ലും കണ്ടെത്തിയ സംഭവത്തിലും പൊലീസ് അന്വേഷണം നടന്നുവരികയാണ്.