09 May 2024 Thursday

'ഹർഷിനയുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിച്ച് നഷ്ടപരിഹാരം നൽകണം'; മുഖ്യമന്ത്രിക്ക് രാഹുൽ ഗാന്ധിയുടെ കത്ത്

ckmnews


കൽപ്പറ്റ: ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഹർഷിന നേരിട്ടെത്തി ദുരിതം പറഞ്ഞതിന് പിന്നാലെ മുഖ്യമന്ത്രിക്ക് കത്തയച്ച് രാഹുൽ ഗാന്ധി. അഞ്ച് വർഷമായി ദുരിതം അനുഭവിക്കുന്ന ഹർഷിനയ്ക്ക് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചുവെന്നും ഇത് എത്രയും വേഗം നൽകണമെന്ന് ആവശ്യപ്പെട്ടതായും രാഹുൽ ഗാന്ധി അറിയിച്ചു.

'മെഡിക്കൽ അനാസ്ഥ കാരണം കഴിഞ്ഞ അഞ്ച് വർഷമായി ദുരിത ജീവിതം നയിക്കുന്ന ഹർഷിന കെ. കെ -യെ വയനാട്ടിൽ വെച്ച് നേരിൽ കണ്ടിരുന്നു. ഹർഷിനയുടെ ന്യായമായ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിച്ച്‌ മതിയായ നഷ്‌ടപരിഹാരം എത്രയും പെട്ടെന്ന് നൽകണം എന്നാവശ്യപെട്ട്‌ കേരള മുഖ്യമന്ത്രിക്ക്‌ കത്തയച്ചു. ഇത്തരം ഗുരുതരമായ അവഗണനകൾക്കെതിരെ മതിയായ സുരക്ഷാസംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും, ഇരകൾ നീതിക്കുവേണ്ടി തെരുവിലിറങ്ങാൻ നിർബന്ധിതരാകാതിരിക്കാൻ ഫലപ്രദമായ പരാതി പരിഹാര സംവിധാനങ്ങൾ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു'- എന്നും രാഹുൽ ഗാന്ധി എ്ക്സ് ഹാൻഡിലിൽ കുറിച്ചു.


അതേസമയം, വയനാട്ടിലെത്തിയെ എംപി രാഹുൽ ഗാന്ധിയെ നേരിട്ട് കണ്ടായിരുന്നു ഹർഷിന തന്‍റെ ദുരിതം പറഞ്ഞത്. സർക്കാരിന് നീതി നൽകണം എന്ന് ആഗ്രഹം ഉണ്ടെങ്കിൽ ഇപ്പോള്‍ ചെയ്യാമായിരുന്നുവെന്ന് ഹർഷിന മാധ്യമങ്ങളോട് പറഞ്ഞു. എത്രകാലം തെരുവിൽ നിന്നാലാണ് നീതി ലഭിക്കുക എന്നാണ് ഹർഷിന ചോദിക്കുന്നത്. ആരോഗ്യമന്ത്രി കൂടെയുണ്ടെന്ന് പറയുകയല്ലാതെ ഒന്നും ചെയ്യുന്നില്ലെന്നും ഹർഷിന പ്രതികരിച്ചു.

സംഭവത്തിൽ ജില്ലാ മെഡിക്കൽ ബോർഡിനെതിരെ ഹർഷിന കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു. മെഡിക്കൽ ബോർഡിൽ അട്ടിമറി നടന്നെന്നാണ് ഹർഷിനയുടെ ആരോപണം. ഈ മാസം 16ന് ഹർഷിന സെക്രട്ടേറിയറ്റിന് മുന്നിൽ ഏകദിന ധർണ സമരവും നടത്തും. സംഭവത്തിൽ പൊലീസ് സംസ്ഥാന മെഡിക്കൽ ബോർഡിന് തിങ്കളാഴ്‍ച അപ്പീൽ നൽകും. കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകും വരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് ഹർഷിന പറയുന്നത്.