09 May 2024 Thursday

പുരാവസ്‌തു തട്ടിപ്പുകേസ്; ഐ ജി ലക്ഷ്മണയുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി ക്രൈംബ്രാഞ്ച്

ckmnews


മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്‌തു തട്ടിപ്പുമായി ബന്ധപ്പെട്ട വഞ്ചനാകേസിൽ ചോദ്യo ചെയ്യലിന് ഹാജരാകാത്ത ഐ ജി ലക്ഷ്മണയുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യവുമായി ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ. അന്വേഷണ സംഘത്തിനു മുന്നിൽ ഇന്നും ലക്ഷ്മണ ഹാജരായില്ല .

ചികിത്സാകാരണം ചൂണ്ടിക്കാട്ടിയാണ് ഹാജരാകാൻ സാധിക്കില്ലെന്ന കാര്യം ക്രൈംബ്രാഞ്ചിനെ അറിയിച്ചത്. മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട വഞ്ചനാ കേസിൽ ഐ ജി ലക്ഷ്മണക്കെതിരെ കൂടുതൽ തെളിവുകൾ ക്രൈം ബ്രാഞ്ച് സംഘം ശേഖരിച്ചിരുന്നു. തുടർന്ന ചോദ്യം ചെയ്യലിന് ഹാജരാകാനും മുൻപ് രണ്ട് തവണ നിർദേശിച്ചിരുന്നു. എന്നാൽ പല കാരണങ്ങൾ ചൂണ്ടിക്കാട്ടി ഐ ജി ലക്ഷ്മണ ഹാജരായില്ല.

ഒടുവിൽ മൂന്നാമതും നൽകിയ നോട്ടീസിൽ ഇന്ന് ഹാജരാകണമെന്ന് നിർദേശിച്ചിരിക്കവേയാണ് ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് സംഘത്തെ അസൗകര്യം അറിയിച്ചിരിക്കുന്നത്. എന്നാൽ കേസിൽ നിർണായക വിവരങ്ങളും തെളിവുകളും ഇതിനോടകം അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്‌. മോൻസണിന്റെ തട്ടിപ്പ്‌ സുധാകരന്‌ അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടാളിയായിരുന്നുവെന്നും ഉൾപ്പെടെയുള്ള വിവരങ്ങൾ ഇക്കൂട്ടത്തിലുണ്ട്‌. തട്ടിപ്പിന്റെ പൂർണചിത്രം വ്യക്തമാകണമെങ്കിൽ മൂന്നാംപ്രതിയായ ഐജിയെ ചോദ്യം ചെയ്യേണ്ടതുണ്ട്‌.

ഇക്കാര്യവും അന്വേഷണവുമായി ഐജി സഹകരിക്കാത്തതും വ്യക്തമാക്കിയാകും ഇനി കോടതിയിൽ റിപ്പോർട്ട്‌ സമർപ്പിക്കാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച് സംഘം. ശേഷം കോടതി നിർദേശപ്രകാരമാകും തുടർനടപടി സ്വീകരിക്കുക. ഒന്നാംപ്രതി മോൻസൺ മാവുങ്കൽ, രണ്ടാംപ്രതി കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ, നാലാംപ്രതി മുൻ ഡിഐജി എസ്‌ സുരേന്ദ്രൻ, അഞ്ചാംപ്രതി യൂത്ത്‌ കോൺഗ്രസ്‌ നേതാവ്‌ എബിൻ എബ്രഹാം എന്നിവരെ നേരത്തേ അറസ്‌റ്റ്‌ ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിടുകയുമായിരുന്നു.