09 May 2024 Thursday

ഉമ്മന്‍ ചാണ്ടിയേയും വക്കം പുരുഷോത്തമനേയും അനുസ്മരിച്ച് നിയമസഭ

ckmnews

ഉമ്മന്‍ ചാണ്ടിയേയും വക്കം പുരുഷോത്തമനേയും അനുസ്മരിച്ച് നിയമസഭ


പതിനഞ്ചാമത് കേരള നിയമസഭയുടെ ഒന്‍പതാം സമ്മേളനം അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയേയും മുന്‍ നിയമസഭ സ്പീക്കറും കോണ്‍ഗ്രസ് നേതാവുമായ വക്കം പുരുഷോത്തമനെയും അനുസ്മരിച്ചുകൊണ്ട് ആരംഭിച്ചു.  ജീവിതം രാഷ്ട്രീയത്തിന് വേണ്ടി സമര്‍പ്പിച്ച വ്യക്തിയാണ് ഉമ്മന്‍ചാണ്ടിയെന്നും കേരള രാഷ്ട്രീയത്തിലെ ഒരു സുപ്രധാന ഏടാണ് ഉമ്മൻചാണ്ടിയുടെ വിയോഗത്തോടെ അവസാനിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു.


വക്കം പുരുഷോത്തമൻ അംഗമായിരുന്ന സഭകളിലെല്ലാം ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയ അംഗമായിരുന്നെന്നും ഏറ്റെടുത്ത ചുമതലകൾ കൃത്യമായി നിർവഹിക്കുന്നതിനൊപ്പം എല്ലാത്തിനെക്കുറിച്ചും പഠിച്ച് കാര്യങ്ങൾ അവതരിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞുവെന്നും മുഖ്യമന്ത്രി അനുസ്മരിച്ച്.

ഉമ്മൻചാണ്ടി ആൾക്കൂട്ടത്തെ ഊർജ്ജമാക്കി ആറു പതിറ്റാണ്ട് കേരള രാഷ്ട്രീയത്തിൽ നിറഞ്ഞു നിന്ന നേതാവാണെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ അനുസ്മരിച്ചു. ജനക്ഷേമത്തിനും സംസ്ഥാന വികസനത്തിനും ഊന്നൽ നൽകിയിരുന്ന പൊതു പ്രവർത്തകനും നിയമസഭാ സാമാജികനും ആയിരുന്നു അദ്ദേഹമെന്നും സ്പീക്കര്‍ പറഞ്ഞു.


സ്പീക്കർ പദവിക്ക് അനുകരണീയ മാതൃകയായിരുന്നു വക്കം പുരുഷോത്തമനെന്ന് സ്പീക്കര്‍ അനുസ്മരിച്ചു. നിയമത്തിലും നിയമസഭ നടപടികളിലും അഗാധമായ പാണ്ഡിത്യം ഉണ്ടായിരുന്ന അംഗമായിരുന്നവെന്നും അദ്ദേഹം പറഞ്ഞു.


ഉമ്മൻചാണ്ടിയുടെ മകനും മകളും ചെറുമകനും നിയമസഭ ഗ്യാലറിയിൽ സന്നിഹിതരായിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഇരുനേതാക്കളെയും അനുസ്മരിച്ചു.

12 ദിവസങ്ങള്‍ നീളുന്ന  സഭാ സമ്മേളനത്തിന്‍റെ പ്രധാന അജണ്ട നിയമനിർമ്മാണമാണ്.നിയമനിര്‍മ്മാണത്തിനായി മാറ്റിവയ്ക്കപ്പെട്ട സമയങ്ങളില്‍ സഭ പരിഗണിക്കേണ്ട ബില്ലുകള്‍ ഏതൊക്കെയാണെന്നതു സംബന്ധിച്ച് ഇന്ന് കാര്യോപദേശക സമിതി തീരുമാനമെടുക്കും. സമകാലീന രാഷ്ട്രീയ വിഷയങ്ങളും ഈ സഭാ സമ്മേളന കാലയളവിൽ ചർച്ചയാകും. ക‍ഴിഞ്ഞ സമ്മേളനം പോലെ സഭയെ പ്രക്ഷുബ്ധമാക്കാനാണ് പ്രതിപക്ഷ തീരുമാനം.