09 May 2024 Thursday

പോക്സോ കേസ് പ്രതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അന്വേഷണം നേരിടുന്ന സിഐയെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

ckmnews


തിരുവനന്തപുരം: അയിരൂർ പൊലീസ് സ്റ്റേഷനിലെ മുൻ സ്റ്റേഷൻ ഹൗസ് ഓഫീസർ ആർ ജയസനിലിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു. സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് ആണ് ഉത്തരവിട്ടത്. റിസോർട്ട് ഓപ്പറേറ്റർമാർക്കെതിരെ വ്യാജ കേസ് ചമച്ചതിനും ഗുരുതര അച്ചടക്കലംഘനത്തിനുമാണ് നടപടി. റിസോര്‍ട്ട് നടത്തിപ്പുകാരില്‍ നിന്ന് കൈക്കൂലി ആവശ്യപ്പെട്ടിട്ട് കൊടുക്കാത്തതിനെ തുടര്‍ന്നായിരുന്നു ജയസനില്‍ അവര്‍ക്കെതിരെ വ്യാജകേസ് കെട്ടിച്ചമച്ചത്. ഈ കേസില്‍ അന്വേഷണ വിധേയമായി സസ്‌പെന്‍ഷനിലായിരുന്നു. കസ്റ്റഡിയിലുള്ളയാളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയെ തുടർന്ന് രജിസ്റ്റർ ചെയ്ത കേസിൽ സ്റ്റേറ്റ് ക്രൈം ബ്രാഞ്ചിന്റെ അന്വേഷണം നടന്നുവരുന്നതിനിടെയാണ് പിരിച്ചുവിടാനുള്ള ഉത്തരവ് വന്നത്.

പോക്സോ കേസിൽ പ്രതിയായ 27 വയസ്സുകാരനെ കേസിൽനിന്ന് ഒഴിവാക്കി തരാമെന്ന് പറഞ്ഞ് ജയസനിൽ ക്വാർട്ടേഴ്സിലേക്ക് വിളിച്ചുവരുത്തി ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട 17 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായിരുന്നു യുവാവ്. പീഡനത്തിന് ഇരയായ വിവരം യുവാവ് ഭാര്യയോടും ബന്ധുക്കളോടും പറ‍ഞ്ഞിരുന്നു.

പിന്നീട് ജാമ്യ ഹര്‍ജിയുടെ ഭാഗമായി കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ഇക്കാര്യം പുറത്തറിഞ്ഞത്. ജാമ്യം കിട്ടിയതിന് പിന്നാലെ അയിരൂര്‍ സ്റ്റേഷനിലെത്തി ഇയാള്‍ പരാതി നല്‍കുകയായിരുന്നു. പോക്‌സോകേസ് ഒതുക്കി തീര്‍ക്കാന്‍ 1,35,000 രൂപ കൈക്കൂലി വാങ്ങിയെന്നും ആരോപണമുണ്ട്.