09 May 2024 Thursday

അമിത ഫീസ് ഈടാക്കുന്നതായി പരാതി; അക്ഷയ കേന്ദ്രങ്ങളിൽ വിജിലൻസിൻ്റെ മിന്നൽ പരിശോധന

ckmnews


സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. ‘ഓപ്പറേഷൻ e-സേവ്’ എന്ന പേരിലാണ് 130-ലധികം അക്ഷയ കേന്ദ്രങ്ങളിൽ ഒരേസമയം പരിശോധന നടക്കുന്നത്. അമിത ഫീസ് ഈടാക്കി പൊതുജനങ്ങളെ ചൂഷണം ചെയ്യുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാലാണ് നടപടി.

രാവിലെ 11 മണിയോടെയാണ് പരിശോധന ആരംഭിച്ചത്. സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട അക്ഷയ കേന്ദ്രങ്ങളാണ് റെയ്ഡ്. സേവനങ്ങൾക്കായി അക്ഷയ സെന്റർ നടത്തിപ്പുകാർ പൊതുജനങ്ങളിൽ നിന്ന് അമിത തുക ഈടാക്കുന്നതായി വിജിലൻസിന് വിവരം ലഭിച്ചിരുന്നു. സർക്കാർ നിശ്ചയിച്ച നിരക്ക് പാലിക്കപ്പെടുന്നില്ലെന്നും വിവരമുണ്ട്.

അക്ഷയ കേന്ദ്രങ്ങളുടെ സുതാര്യത പരിശോധിച്ച് ഉറപ്പുവരുത്താൻ ചുമതലപ്പെട്ട ജില്ലാ അക്ഷയ പ്രോജക്ട് ഓഫീസർമാർ അക്ഷയ സെന്റർ നടത്തിപ്പുകാരിൽ നിന്ന് കൈക്കൂലി വാങ്ങി ഇത്തരം അഴിമതികൾക്കും ക്രമക്കേടുകൾക്കും കൂട്ടുനിൽക്കുന്നതായും ആക്ഷേപമുണ്ട്. ഇതേത്തുടർന്നാണ് വിജിലൻസ് നടപടി. വിജിലൻസ് ഡയറക്ടർ ടി.കെ വിനോദ് കുമാറിൻ്റെ നിർദ്ദേശപ്രകാരമാണ് റെയ്ഡ് നടക്കുന്നത്.