09 May 2024 Thursday

എ ഐ ക്യാമറയിൽ കുടുങ്ങിയവരിൽ എംപിമാരും എംഎൽഎമാരും; 328 സർക്കാർ വാഹനങ്ങൾക്ക് പിഴയിട്ട് എംവിഡി

ckmnews


തിരുവനന്തപുരം: സംസ്ഥാനത്ത് എ ഐ ക്യാമറ സ്ഥാപിച്ചതിന് ശേഷം, വാഹനാപകടങ്ങളിൽ മരിക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതായി മന്ത്രി ആന്റണി രാജു. 2022 ജൂലൈയിൽ റോഡപകടങ്ങളിൽ പരിക്കേറ്റവരുടെ എണ്ണം 3992 ആയിരുന്നു. എന്നാൽ 2023 ജൂലൈയിൽ ഇത് 3316 ആയി കുറഞ്ഞു. ജൂൺ 5 മുതൽ ഓഗസ്റ്റ് 2 വരെ 32,42,277 നിയമലംഘനങ്ങൾ കണ്ടെത്തി. 15,83,367 നിയമലംഘനങ്ങൾക്ക് നടപടിയെടുത്തു. 3,82,580 നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കാൻ ചലാൻ നൽകി. 25,81,00,000 രൂപ ഇ- ചലാൻ വഴി ലഭിച്ചതായും മന്ത്രി വ്യക്തമാക്കി.

വിഐപി വാഹനങ്ങളെ പിഴയിൽ നിന്നും ഒഴിവാക്കുന്നുവെന്ന ആരോപണം തള്ളിയ മന്ത്രി, 10 എം പിമാരുടെ വാഹനങ്ങൾക്കും പിഴയിട്ടതായും വ്യക്തമാക്കി. വി ഐ പി വാഹനങ്ങൾ ഒന്നിലധികം തവണ നിയമലംഘനം നടത്തിയിട്ടുണ്ട്. എംഎൽഎമാരുടേയും എം പിമാരുടേയും വാഹനങ്ങളടക്കം 328 സർക്കാർ വാഹനങ്ങൾക്കാണ് പിഴയിട്ടത്. നിലവിലുള്ള പിഴ പൂർണ്ണമായി അടച്ചവർക്ക് മാത്രമേ ഇൻഷുറൻസ് പുതുക്കി ലഭിക്കുള്ളു. ഇത് സംബന്ധിച്ച് ഇൻഷുറൻസ് കമ്പനികളുമായി ചർച്ച നടത്തും. 1994 മുതൽ രജിസ്ട്രേഷനുള്ള വാഹനങ്ങൾക്കും സീറ്റ് ബെൽറ്റ് നിർബന്ധമാണ്. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള വാഹനങ്ങൾക്കും എ ഐ ക്യാമറ ബാധകമാണ്. 19 എം എൽ എമാരുടെ വാഹനങ്ങൾക്കും പിഴ ചുമത്തിയതായും മന്ത്രി അറിയിച്ചു.