09 May 2024 Thursday

ആധാരം എഴുത്തുകാരുടെ ഉത്സവബത്ത 4500 രൂപയാക്കി : മന്ത്രി വി എന്‍ വാസവന്‍

ckmnews


ആധാരമെഴുത്ത്, പകര്‍പ്പെഴുത്ത്, സ്റ്റാമ്പ് വെണ്ടര്‍ ക്ഷേമനിധി അംഗങ്ങള്‍ക്ക് 4500 രൂപ ഉത്സവബത്ത നല്‍കാന്‍ തീരുമാനിച്ചതായി ക്ഷേമനിധിബോര്‍ഡ് ചെയര്‍മാന്‍ കൂടിയായി മന്ത്രി വി.എന്‍ വാസവന്‍ അറിയിച്ചു. ഇന്നലെ ചേര്‍ന്ന കേരള ആധാരമെഴുത്ത്, പകര്‍പ്പെഴുത്ത്, സ്റ്റാമ്പ് വെണ്ടര്‍ ക്ഷേമനിധി ബോര്‍ഡ് യോഗമാണ് 500 രൂപ വര്‍ദ്ധനവരുത്തിക്കൊണ്ട് ഓണത്തിന് ഉത്സവ ബത്ത വിതരണം ചെയ്യാനുള്ള തീരുമാനം എടുത്തത്.

2018-ലാണ് ആദ്യമായി അംഗങ്ങള്‍ക്ക് ഉത്സവബത്ത അനുവദിച്ചത് 1000/- രൂപയായിരുന്നു അന്ന് നല്‍കിയത്. കഴിഞ്ഞ മൂന്നുവര്‍ഷം കൊണ്ടാണ് 4000/- രൂപയാക്കി ഉയര്‍ത്തിയത്. തുകയില്‍ കാലാനുസൃതമായ വര്‍ദ്ധനവ് വേണമെന്നുള്ളതുകൊണ്ടാണ് തുകയില്‍ വര്‍ദ്ധന ഇത്തവണയും വരുത്തിയത്.


ഇതിനാവശ്യമായ തുക പൂര്‍ണ്ണമായും ക്ഷേമനിധി ബോര്‍ഡിന്റെ ഫണ്ടില്‍ നിന്നാണ് ചെലവഴിക്കുന്നത്. ക്ഷേമനിധിയിലേക്കുള്ള അംശാദായം അടയ്ക്കുന്നതില്‍ വീഴ്ച വരുത്തി അംഗത്വം മുടങ്ങിപ്പോയ ആളുകളുടെ അംഗത്വം പുനസ്ഥാപിച്ച് നല്‍കുന്നതിനായി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ആവിഷ്‌കരിക്കാന്‍ ഇന്നലെ മന്ത്രിയുടെ ചേംബറില്‍ ചേര്‍ന്ന ബോര്‍ഡ് യോഗം തീരുമാനിച്ചു. അംഗത്വം മുടങ്ങിപ്പോയവരില്‍ നിന്ന് കുടിശികയോടൊപ്പം നാമമാത്രമായ പിഴ ഈടാക്കികൊണ്ടായിരിക്കും അംഗത്വം പുനഃസ്ഥാപിക്കുക. ഇതിനാശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ക്ഷേമനിധി ബോര്‍ഡ് സെക്രട്ടറിക്ക് മന്ത്രി വി.എന്‍. വാസവന്‍ നിര്‍ദ്ദേശം നല്‍കി.